അഞ്ചൽ:പാമ്പ് കടിയേറ്റ ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ച് മരണം ഉറപ്പാക്കാൻ സൂരജ് ശ്രമിച്ചു. മാർച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നൽകിയെന്നുമാണു സൂരജ് നൽകിയ മൊഴി. എന്നാൽ പുലർച്ചെ 3 നാണ് ഉത്രയെ അടൂരിലെ ആശുപത്രിയിൽ എത്തിച്ചത്. ചെറിയ നാഡിമിടിപ്പ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. യുവതിയുടെ മാതാപിതാക്കൾ ഇടപെട്ടു മികച്ച ചികിത്സ ഉറപ്പാക്കിയതോടെ സൂരജിന്റെ പദ്ധതി പൊളിഞ്ഞു.
8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു. സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുൻപേ എത്തി. രാത്രി സൂരജ് എല്ലാവർക്കും ജ്യൂസ് ഉണ്ടാക്കി നൽകി. സൂരജിന്റെ പങ്കു കൂടി ഭാര്യ ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഉത്രയുടെ ഇടതുകൈ തണ്ടയിൽ പാമ്പിനെ കടിപ്പിച്ചത്. ഇതിനു മുൻപു തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താൻ ചില മരുന്നുകൾ നൽകിയതായി സൂരജ് സമ്മതിച്ചു. തുടർന്ന് ആ രാത്രി മുഴുവൻ അയാൾ അതേ മുറിയിൽ കഴിഞ്ഞു.
ആറേ കാലോടെ അമ്മ മണിമേഖല ചെന്നു വിളിക്കുമ്പോൾ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേർന്ന് മകളെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അച്ഛൻ വിജയസേനൻ പറഞ്ഞു.വിവാഹ സമ്മാനമായി പണവും സ്വർണവും നൽകിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നൽകി. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു.സൂരജ് നല്ല അഭിനേതാവാണെന്ന് ഉത്രയുടെ മാതാപിതാക്കൾ. തെളിവെടുപ്പിനു വീട്ടിൽ കൊണ്ടു വന്നപ്പോൾ കാഴ്ച വച്ചതിനേക്കാൾ മികച്ച അഭിനയമായിരുന്നു ഉത്രയുടെ മരണ ദിവസത്തേതെന്നും പറഞ്ഞു.
അതേസമയം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ്. പാമ്പുകളെ വിലയ്ക്ക് വാങ്ങിയതിന് തെളിവുണ്ട്. പ്രദേശത്ത് കാണപ്പെടാത്ത ഇനം പാമ്പിനെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സൂരജിനെ കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങുമെന്നു റൂറൽ എസ്പി: ഹരിശങ്കർ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളെ സംശയിക്കുന്നു. കേരളത്തിൽ അപൂർവമായ കേസാണിത്. പരാതി ലഭിച്ച് 4 ദിവസങ്ങൾക്കകം കേസ് തെളിയിക്കാൻ കഴിഞ്ഞു.