ചെന്നൈ: സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റിലായി. ചെന്നൈയിലെ വീടിനു മുൻപിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്.
സ്ത്രീകളടക്കം പന്ത്രണ്ടോളം പേര്‍ വീടിനു സമീപത്തു കൂടി കൂട്ടം ചേര്‍ന്ന് പോകുന്നത് കണ്ടാണ് നടന്‍ ബോധവത്കരിക്കാന്‍ ശ്രമിച്ചത്. ചെന്നൈ പനയൂരിലെ വീടിന് പുറത്തേക്ക് ഇറങ്ങി ചെന്ന് നടന്‍ സാമൂഹിക അകലത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചു. കൂട്ടം കൂടി നടന്നാല്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഇതോടെ സംഘത്തില്‍ ചിലര്‍ നടനോട് തട്ടിക്കയറി. കൊവിഡ് പകരില്ലെന്ന് പറഞ്ഞ് തര്‍ക്കമായി.
കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ റിയാസ്ഖാനെ കയറി അടിച്ചു.
തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ചുമലിലാണ് മര്‍ദനമേറ്റത്. ഇതോടെ അയല്‍വാസികളിലൊരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടനെ ആശുപ്ത്രിയിലാക്കി. അഞ്ച് പേരെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് റിയാസ് ഖാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.