ന്യൂഡൽഹി: ലോക് ഡൗൺ തുടരണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതി ശുപാർശ ചെയ്തു.
കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ ഒഡീഷ ഏപ്രില്‍ 30 വരെ നീട്ടി. മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ലോക്ക് ഡൗണ്‍ കാലാവധി നീട്ടുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ.
കർണാടകയും ലോക് ഡൗൺ നീട്ടിയേക്കും
ലോക്ക്ഡൗണ്‍ വിഷയത്തില്‍ രാജ്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 17 വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് റെയില്‍, വ്യോമ സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒഡീഷയില്‍ 42 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍. ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷവും നിയന്ത്രണങ്ങള്‍ തുടരണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവിധ കക്ഷിനേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന തന്നെയാണ് പ്രധാനമന്ത്രിയും നല്‍കിയത്.
വ്യാഴാഴ്ച രാവിലെ വരെ ഇന്ത്യയില്‍ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 5,734 ആണ്. ഇതില്‍ 166പേര്‍ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം വ്യാഴാഴ്ച ഒറ്റദിവസം കൊണ്ട് 162 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1297 ആയി.