തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒന്‍പത് പേര്‍ക്കും കാസര്‍കോട് 3 പേര്‍ക്കും മലപ്പുറത്ത് 3 പേര്‍ക്കും തൃശ്ശൂര്‍ രണ്ട് പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും ഓരോ ആളുകള്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തിമൂന്ന് പേര്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ 601 പേര്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പ്രതിനിരോധ പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് വേതനം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ രോഗത്തിന്റെ ഭീഷണി എത്ര കടുത്തതായിരുന്നാല്‍ കൂടി അതിനെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമായി. 47 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കും. ആധാര്‍ നമ്പര്‍ പരിശോധിച്ച് ഇവർക്ക് റേഷന്‍ നല്‍കും.
നാളെ ക്ഷേമ പെൻഷൻ വിതരണം നടക്കും. എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. യുവാക്കളുടെ സന്നദ്ധ സേനയുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പഞ്ചായത്ത് തലത്തിലാകും ഈ സേനയുടെ പ്രവര്‍ത്തനം നടക്കുക. 22 മുതല്‍ 40 വയസ് വരെയുള്ളവരെ അണിനിരത്തിയാകും സന്നദ്ധ സേന നിര്‍മ്മിക്കുന്നത്. ത്രിതല പഞ്ചായത്തുകളില്‍ ഇവര്‍ പ്രവര്‍ത്തിക്കും.
കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചുപേര്‍ ഇന്ന് ആശുപത്രി വിട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഇറ്റലിയില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശികളായ മാതാപിതാക്കളും കുഞ്ഞും രണ്ട് ബ്രിട്ടീഷ് പൗരന്മാരുമാണ് ആശുപത്രി വിട്ടത്.
പത്തനംതിട്ടയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ശ്രീചിത്രയിലെ ഡോക്ടറുടെ രോഗം ഭേദമായി. ഡോക്ടറുമായി സമ്പര്‍കമുണ്ടായിരുന്ന മിക്ക ആളുകളുടേയും ഫലം നെഗറ്റീവ് ആണ്. ഡോക്ടര്‍ ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline