കാസര്‍കോട്: കാസര്‍കോട് മിയാപദവിയിലെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒളിവില്‍ പോയ സഹഅധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍. മരണപ്പെട്ട അധ്യാപിക രൂപശ്രീയെ സഹഅധ്യാപകന്‍ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് കണ്ടെത്തല്‍. രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രൂപശ്രീയുടെ ശരീരത്തിനുള്ളിൽ അമിതമായി കടൽവെള്ളം കയറിയതാണ് മരണകാരണമെന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അയാളില്‍ നിന്ന് കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.