കണ്ണൂർ: ഏതു ഭരണാധികാരിയായാലും കുത്തകകളെ സഹായിക്കാനാണ് അവര്‍ക്ക് താല്‍പര്യമെന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍. ഡിജിറ്റല്‍ കേബിള്‍ മേഖലയില്‍ മറ്റുള്ളവര്‍ക്ക് കേരളം മാതൃകയാണെന്നും കെ.വിജയകൃഷ്ണന്‍ പറഞ്ഞു. പാനൂരില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മയെകുറിച്ചും കുത്തകകളുടെ കടന്നുവരവിനെകുറിച്ചും എന്നും വാതോരാതെ പറയുന്നവരാണ് രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. എന്നാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കേരളത്തിലെ സാധാരണക്കാരായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ സഹായിക്കാന്‍ തയാറാകുന്നില്ലെന്ന് കെ.വിജയകൃഷ്ണന്‍ പറഞ്ഞു. അവര്‍ക്ക് കുത്തകകളെ സഹായിക്കാന്‍ മാത്രമാണ് താല്‍പര്യം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സര്‍ക്കാരിന് മുന്‍പില്‍ നല്‍കിയ അപേക്ഷയില്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31നുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ശക്തമായ സമരം നടത്താന്‍ നിര്‍ബന്ധിതരാകും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ മള്‍ട്ടി പ്രൊവൈഡര്‍മാരായി മാറുകയാണ്. സര്‍ക്കാരിന് വലിയ ബാധ്യതയില്ലാത്ത കെഫോണ്‍ സേവനം യാഥാര്‍ഥ്യമാക്കാനും രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സേവനം നല്‍കാനും സിഒഎക്ക് സാധിക്കും. ഈ വര്‍ഷം കൊണ്ട് 5 ലക്ഷം കുടുംബങ്ങളിലേക്ക് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കാനാണ് സിഒഎ ശ്രമിക്കുന്നതെന്നും കെ.വിജയകൃഷ്ണന്‍ പറഞ്ഞു.