തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയായ തിരുവനന്തപുരം ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവ്വമല്ലെന്നാരോപിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സമാന്തരസിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. ലാഭം വാരികൂട്ടിയ ചവറു സിനിമകള്‍ മേളയില്‍ കാണിക്കുന്നത് വഴി സിനിമയുടെ സൗന്ദര്യ ശാസ്ത്രവും ഭാഷയും സാമൂഹ്യ പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന സിനിമ പ്രവര്‍ത്തകരുടെ ഇടം ഇല്ലാതാക്കുകയാണ് ചലച്ചിത്ര അക്കാഡമി ചെയ്യുന്നത് എന്ന് പുതിയതായി രൂപം കൊണ്ട സമാന്തരസിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘മൈക്ക്’ ന്റെ കോഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറായ സംവിധായകന്‍ ഡോ.. എസ്.സുനില്‍ പ്രസ്താവിച്ചു.
ലോകമെമ്പാടും ചലച്ചിത്രമേളകള്‍ പൊതുവേ സിനിമാറ്റിക്, തീമാറ്റിക്, ഈസ്തറ്റിക് എക്‌സലന്‍സുള്ള സിനിമകള്‍ ആസ്വാദകര്‍ക്കരികിലേക്കെത്തിക്കാനാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലിപ്പോള്‍ തീയറ്ററുകളില്‍ മാസങ്ങളായി പ്രദര്‍ശിപ്പിച്ച് ചാനലുകളിലും വന്ന് ഡിവീഡി യും ഇറങ്ങിയ ചവറ് സിനിമകള്‍ പോലും തെരഞ്ഞെടുത്ത സമിതിയാണ് ഈ വര്‍ഷത്തേത് എന്ന് സംഘടനാ വക്താവായ സംവിധായകന്‍ വേണുനായര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ചലച്ചിത്ര അക്കാഡമിയുടെ തലപ്പത്തിരിക്കുന്ന സ്ഥിരം ‘നിലയ വിദ്വാന്മാരാണ് ‘ പുതിയ കാലത്തെ അക്കാഡമിയുടെ ശാപമെന്നും കാല്‍ നൂറ്റാണ്ടായി ബീനാ പോളും രണ്ട് പതിറ്റാണ്ടായി വി.കെ.ജോസഫും അക്കാഡമിയുടെയും ഐഎഫ്എഫ് കെയുടെയും സ്ഥിരം നേതൃ സാന്നിദ്ധ്യമാണെന്നും ഇത് ഇനിയെങ്കിലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരേണ്ടതുണ്ടെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത, തിരസ്‌കരിക്കപ്പെട്ട സിനിമയുടെ സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ സുനില്‍ നാഥ് പറഞ്ഞു. സ്ത്രീ സംവിധായികമാരുടെ എല്ലാ മലയാള സിനിമകളും മേളയില്‍ തഴയപ്പെട്ടു. അത്തരം സിനിമകള്‍ ഉള്‍പ്പെടുത്തി സമാന്തരമായി മറ്റൊരു മേളയും ആലോചിക്കുന്നതായി കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയും യുവ സംവിധായകയുമായ കൃഷ്ണവേണി അറിയിച്ചു. മൂവ്‌മെന്റ് ഫോര്‍ ഇന്റിപ്പെന്റന്റ് സിനിമ – (മൈക്ക് – MIC ) ന്റെ നേതൃത്വത്തില്‍ വരുന്ന ഐഎഫ്എഫ്‌കെ യില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് സംവിധായകന്‍ സന്തോഷ് ബാബു സേനന്‍ പറഞ്ഞു.