ഇടുക്കി: ശാന്തൻപാറയിൽ ഫാം ഹൗസിനു സമീപം യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വിവരങ്ങൾ ലഭിച്ചു. കൊല നടത്തിയ ശേഷം മുങ്ങിയ ഫാം ഹൗസ് മാനേജർ വസീമും ലിജിയും തമിഴ്നാട്ടിലേക്ക് കടന്നതായിട്ടാണ് വിവരം. ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷാണ് കൊല്ലപ്പെട്ടത്. റിജോഷിന്റെ ഭാര്യ ലിജിയും മാനേജർ വസീമും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ലിജിയും റിസോർട്ടിലെ ജീവനക്കാരിയായിരുന്നു.
വസീമിനെയും ലിജിയെയും കണ്ടെത്താൻ തീവ്രശ്രമത്തിലാണ് പൊലീസ്. അതേസമയം കൊലപാതകത്തിനു പിന്നിലെ ചുരുളഴിക്കാനുള്ള ശ്രമവും ഊർജിതമാണ്. വസീം മാനേജരായ ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട റിജോഷ്. 31 കാരനായ റിജോഷിന്റെ ഭാര്യ ലിജിയുമായി ഫാം ഹൗസ് മാനേജർ വസിം അടുപ്പത്തിലായി. റിജോഷിനും ലിജിക്കും മൂന്നു കുട്ടികളുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധം അത്ര സുഖമുള്ളതായിരുന്നില്ല. ലിജിയും ഫാം ഹൗസിൽ ജോലി ചെയ്തിരുന്നു.
റിജോഷുമായി അടുപ്പം കൂടിയ വസിം കുടുംബ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. തുടർന്ന് ലിജിയുമായി അടുത്തു. 29 കാരിയായ ലിജി 32 കാരനായ വസിമുമായി വേഗത്തിൽ അടുപ്പത്തിലായി. ജോലിക്കിടെ റിജോഷ് അറിയാതെ ഇരുവരും ഫാം ഹൗസിൽ കൂടിക്കാഴ്ച്ച നടത്തുന്നതും പതിവായിരുന്നു. തുടർന്നാണ് ഒരുമിച്ചു ജീവിക്കാൻ ഇവർ തീരുമാനിക്കുന്നത്.
ഇതിനായി റിജോഷിനെ ഒഴിവാക്കാൻ ഇരുവരും പദ്ധതിയിട്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കൊല നടത്തിയത് താൻ ഒറ്റക്കാണെന്ന വസീമിന്റെ കുറ്റ സമ്മത വീഡിയോ പൊലീസ് കണക്കിലെടുത്തിട്ടില്ല. മദ്യത്തിൽ വിഷം കലർത്തി നൽകിയ ശേഷം റിജോഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ആസൂത്രിതമായി തന്നെ റിജോഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അനുമാനം. മൃതദേഹം കത്തിക്കാനും കുഴിച്ചുമൂടാനും സഹായികൾ ഉണ്ടായിരുന്നുവോ എന്നതും പരിശോധിക്കുന്നുണ്ട്.
മൂന്നു മക്കളിൽ രണ്ട് വയസുള്ള ഇളയ കുട്ടിയുമായിട്ടാണ് ലിജി വസിമിനൊപ്പം ഒളിച്ചോടിയത്. റിജോഷിന്റെ കൊലപാതക ശേഷവും പൊലീസിലും നാട്ടുകാർക്കിടയിലും ലിജി പ്രത്യക്ഷപ്പെട്ടത് സംഭവത്തിലെ ദൂരൂഹത വർധിപ്പിക്കുകയാണ്. ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ.