തിരുവനന്തപുരത്തെ ഐഎഫ്എഫ്കെയ്ക്കും ചലച്ചിത്ര അക്കാദമിക്കും പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് സമാന്തര ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ കോടതി നടപടിയിലേക്ക്.
തിരുവനന്തപുരത്ത് ഡിസംബർ ആദ്യവാരം സംഘടിപ്പിയ്ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള സിനിമ ഇന്ന് വിഭാഗത്തിൽ 12 സിനിമകളാണ് തെരഞ്ഞെടുക്കേണ്ടത്. എന്നാൽ 92 സിനിമകൾ സെലക്ഷൻ കമ്മിറ്റിയുടെ മുന്നിലെത്തി. സംവിധായകൻ ടിവി ചന്ദ്രന്റെ നേതൃത്യത്തിലെ കമ്മിറ്റി 12 സിനിമകൾ തെരഞ്ഞെടുത്തതിൽ 6 എണ്ണം കൊമേഴ്സ്യൽ സിനിമകളായിപ്പോയതാണ് പ്രതിഷേധത്തിന് കാരണമായത്.
മമ്മൂട്ടിയുടെ ഉണ്ട ഉൾപ്പെടെയുള്ള സിനിമകളിൽ ഈ ആറ് എണ്ണവും തീയറ്ററുകളിൽ വിജയം നേടിയതും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്തതും ഡിവിഡി വരെ പുറത്തിറങ്ങിയതുമാണ് എന്നതാണ് സമാന്തരസിനിമാ പ്രവർത്തകരെ പ്രകോപിതരാക്കിയത്. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെ എസ്.സുനിൽകുമാർ, മുൻ ഐഎഫ്എഫ്കെ മേളകളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സന്തോഷ് ബാബുസേനൻ, തിരസ്കരിക്കപ്പെട്ട ജലസമാധി എന്ന സിനിമയുടെ സംവിധായകൻ വേണുനായർ, പ്രതാപ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി സമാന്തരസിനിമ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ എസ്.ശ്രീകുമാർ മുഖേന ഇപ്പോഴത്തെ IFFK തെരഞ്ഞെടുത്ത മലയാള സിനിമകളുടെ ലിസ്റ്റ് റദ്ദാക്കാൻ കോടതിയെ സമീപിക്കുവാനാണ് തീരുമാനം. പ്രവർത്തനങ്ങൾക്കായി ” റിഫോം ഐഎഫ്എഫ്കെ ” എന്ന ചലച്ചിത്ര പ്രവർത്തകരുടെ പൊതുവേദി രൂപം കൊണ്ടിട്ടുണ്ട്. കുറച്ചു വർഷങ്ങളായി കൊമേഴ്സ്യൽ സിനിമക്കാർ ഐഎഫ് എഫ് കെ.യുടെയും ചലച്ചിത്ര അക്കാഡമിയുടെയും പ്രവർത്തനങ്ങൾ ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്നും സാമൂഹ്യ പ്രതിബദ്ധതയോടെ ചെയ്യുന്ന ചെറു ബഡ്ജറ്റ് സിനിമകളെയും സിനിമാപ്രവർത്തകരെയും ഇല്ലാതാക്കുകയും തകർക്കുകയുമാണെന്ന് IFFK യിൽ തിരസ്കരിക്കപ്പെട്ട “മുറിവുകൾ പുഴയാകുന്നു” സിനിമയുടെ സംവിധായകൻ പി.കെ.സുനിൽനാഥ് പറഞ്ഞു.
92 സിനിമകൾ മുഴുവനും കാണാതെയാണ് സെലക്ഷൻ കമ്മിറ്റി സിനിമകൾ തെരഞ്ഞെടുത്തിട്ടുള്ളതെന്നും പ്രിവ്യു തീയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാക്കാൻ കഴിയുമെന്നും സുനിൽനാഥ് പറയുന്നു.