കോട്ടയം: പാലായിലെ യുഡിഎഫ് കോട്ടകൾ വിറപ്പിച്ച് എൽഡിഎഫിന് ചരിത്ര ജയം. മാണി സി കാപ്പൻ ഇനി പാലായുടെ എംഎൽഎ. മാണി സി കാപ്പന്റെ ഭൂരിപക്ഷം 2943.
മൂന്നുതവണ കെഎം മാണിയോട് ഏറ്റുമുട്ടി പരാജയപ്പെട്ട മാണി സി കാപ്പൻ മാണിയുടെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാലാ പിടിച്ചെടുത്തു. 54137 വോട്ടുകളാണ് മാണി സി കാപ്പൻ നേടിയത്. 2943വോട്ടിന്റെ ഭൂരിപക്ഷം. ഇടത് സ്ഥാനാര്ത്ഥിക്ക് വെല്ലുവിളി ഉയര്ത്താന്സാധിക്കാതിരുന്ന കേരള കോണ്ഗ്രസിന്റെ ജോസ് ടോം പുലികുന്നേലിന് ലഭിച്ചത് 51194വോട്ടാണ്. എൻഡിഎ സ്ഥാനാര്ത്ഥി എൻ ഹരിക്ക് 18044വോട്ട് ലഭിച്ചു.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുവിഹിതത്തിന്റെ അടുത്തു പോലും എത്താൻ ബിജെപിക്കു കഴിഞ്ഞില്ല. ബിജെപി വോട്ട് മറിച്ചെന്നു യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം ആരോപിച്ചു. വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി എൻ.ഹരി പറഞ്ഞു. യുഡിഎഫിന്റെ വോട്ടാണു തനിക്കു കിട്ടിയതെന്നു മാണി സി.കാപ്പൻ പ്രതികരിച്ചു. ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമായിരുന്നു മാണി സി.കാപ്പന്റേത്. മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. അഞ്ചു മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാലാ ഫലം എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.