കോഴിക്കോട്: നട്ടുച്ചക്ക് മദ്യപിച്ച് തലക്ക് പിടിച്ചു കുഴഞ്ഞു വീണ സ്കൂൾ വിദ്യാർഥിനികൾ ആശുപത്രിയിൽ. കോഴിക്കോടാണ് ഉച്ച സമയത്ത് വിദ്യാർഥിനികൾ മദ്യപിച്ച് ലക്കുകെട്ടത്. തല കറക്കം അനുഭവപ്പെടുന്നുവെന്നു പറഞ്ഞാണ് രണ്ടു വിദ്യാര്‍ഥിനികള്‍ ബാത്ത്‌റൂമിലേക്ക് ഓടിയത്. എന്നാല്‍ ഇരുവരും അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി അധ്യാപകരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഭക്ഷ്യവിഷബാധയെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം കരുതിയത്.ഡോക്ടര്‍മാരുടെ പരിശോധനയില്‍ മദ്യമാണ് വില്ലന്‍ എന്നു മനസ്സിലായി. തുടര്‍ന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഇത് സമ്മതിക്കുകയും ചെയ്തു. നിരീക്ഷണത്തിനുശേഷം വൈകിട്ടോടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. നഗരത്തിലെ ഒരു പ്രമുഖ എയ്ഡഡ് സ്‌കൂളിലാണ് സംഭവം.
വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യം പത്താംക്ലാസിലെ ഒരു വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. ഉച്ചഭക്ഷണശേഷം സ്വയം മദ്യപിക്കുകയും മറ്റ് രണ്ട് സഹപാഠികള്‍ക്കുകൂടി മദ്യം നല്‍കുകയും ചെയ്തു. അതേസമയം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് സ്‌കൂളില്‍ നടന്നതെന്നും ബന്ധപ്പെട്ട ആരും ഔദ്യോഗികമായി ഈ കാര്യം അറിയിച്ചിട്ടില്ലെന്നും ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.എം. അഹമ്മദ് റഷീദ് അറിയിച്ചു.