മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സര്‍ക്കാരില്‍ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിനു നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.
ആരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്. നിര്‍മല സീതാരാമന് കാബിനറ്റ് പദവിയിലേക്കു വരും. അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍.
അതേസമയം, ജെഡിയു, ശിവസേന അംഗങ്ങള്‍ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തില്‍ ഈ നീക്കം ഉപേക്ഷിച്ചതായാണ് വിവരം. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന മോദി-അമിത് ഷാ കൂടിക്കാഴ്ചയിലേക്ക് കേന്ദ്രമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയെ വിളിച്ചുവരുത്തിയത് ഊഹാപോഹങ്ങള്‍ക്കു കാരണമായി. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹര്‍ പരീക്കര്‍ രാജിവച്ച പ്രതിരോധമന്ത്രി പദം ഗഡ്കരിക്കു ലഭിക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരും ഇതേ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഗഡ്കരിക്ക് റയില്‍വേ വകുപ്പു ലഭിക്കാനുള്ള സാധ്യതയും ചര്‍ച്ചയിലുണ്ട്. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാര്‍ ബല്യന്, ഭഗന് സിങ് കുലസ്തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചിരുന്നു.