തിരുവനന്തപുരം: സഹായം ചോദിച്ച് വിളിച്ച പത്താംക്ലാസുകാരനോട് താന്‍ കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി കൊല്ലം എം.എല്‍.എ മുകേഷ്. ആ കുട്ടിക്ക് തന്റെ നമ്പർ കൂട്ടുകാരന്‍ കൊടുത്തിട്ട് വിളിക്കാന്‍ പറഞ്ഞു എന്നാണ് പറഞ്ഞത്. ആ ഫ്രണ്ട് ആ കുട്ടിയുടെ മാത്രമല്ല നാടിന്റെ ശത്രുവാണ്. കാര്യം, ഇതുപോലെ കുട്ടികളെ വച്ച് ആളുകളെ ശല്യപ്പെടുത്തുക എന്നിട്ട് റെക്കോര്‍ഡ് ചെയ്യുക.. വിളിച്ച കുട്ടി അത്രയ്ക്ക് നിഷ്കളങ്കനാണെങ്കില്‍ അറിയാത്ത ആളാണെങ്കില്‍ എന്തിന് റെക്കോഡ് ചെയ്തു. ആറു പ്രാവശ്യം എന്തിനു വിളിച്ചു. അപ്പോള്‍ ഇതെല്ലാം ആസൂത്രിതം അല്ലെ എന്നും മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിക്കുന്നു.
തന്റെ ഓഫീസില്‍ നിന്നെന്ന പേരില്‍ പലസ്ഥലങ്ങളില്‍ വിളിച്ച സംഭവങ്ങളും മര്യാദയില്ലാതെ പെരുമാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിലെല്ലാം താന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നെ കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എണ്‍പത് എപ്പിസോഡ് ചെയ്തയാളാണ് താന്‍. കുട്ടികളെ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നു, അവരോട് ഏറ്റവും നന്നായി പെരുമാറാന്‍ മാത്രമെ തനിക്ക് അറിയു എന്നും മുകേഷ് പറയുന്നു.
ചൂരല്‍വച്ച് അടിച്ചു എന്നത് ആലങ്കാരികമായി പറഞ്ഞതാണ്, ഒരു പ്രയോഗമാണ്. സ്വന്തം എം.എല്‍.എ ആരാണെന്ന അത്രയും രാഷ്ട്രീയമെങ്കിലും അറിഞ്ഞിരിക്കണം. ഈ സംഭവത്തില്‍ പക്കാ രാഷ്ട്രീയമുണ്ട്, ആരും വിശ്വസിക്കരുത്. അതിനാല്‍ താന്‍ പൊലീസിലും സെെബര്‍ സെല്ലിലും കമ്മീഷ്ണര്‍ക്കും പരാതി നല്‍കാന്‍ പോവുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും മുന്നില്‍ കൊണ്ട് വരും. അവര്‍ ആരാണെന്ന് നമുക്ക് ഊഹിക്കാവുന്നതെ ഉളളു. ഇത്തരത്തില്‍ ആരെങ്കിലും വിളിക്കാന്‍ പറഞ്ഞാല്‍ ആ കുട്ടിയെന്നല്ല അതേ പ്രായത്തിലുളള കുട്ടികളാരും വിളിക്കരുത്. അവരൊക്കെ വഴിതെറ്റിക്കുന്നവരാണെന്നും മുകേഷ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
അതേ സമയം താന്‍ അത്യാവശ്യ മീറ്റിങ്ങിലായിരുന്നെന്നും ആറിലധികം തവണ ഫോണ്‍ വിളിച്ചത് എന്തിനായിരുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് ആദ്യം മുകേഷ് വിദ്യാര്‍ത്ഥിയോട് സംസാരിച്ചത്. പിന്നീട് താന്‍ കൂട്ടുകാരന്‍ നമ്പർ തന്നിട്ടാണ് വിളിച്ചതെന്നും പാലക്കാട് നിന്നാണ് ഫോണ്‍ എന്ന് അറിയിച്ചപ്പോള്‍ പാലക്കാട് എംഎല്‍എ എന്നൊരാള്‍ ജീവനോടെ ഇരിക്കുമ്ബോഴാണോ വേറെ ജില്ലയിലെ എംഎല്‍എയെ വിളിക്കുന്നത്.
സ്വന്തം എംഎല്‍എയുടെ നമ്പർ തരാതെ മറ്റൊരു ജില്ലയിലെ എംഎല്‍എയുടെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം.കൂടാതെ ഒറ്റപ്പാലം സ്വദേശിയായ കുട്ടിയോട് എംഎല്‍എയുടെ പേര് അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതോടെ നീ എന്റെ അടുത്തുണ്ടെല്‍ നിന്നെ ഞാന്‍ ചൂരല്‍ വെച്ച് അടിച്ചേനെ, ഒറ്റപ്പാലം എംഎല്‍എയുടെ പേര് കണ്ടുപിടി്ച്ച് അയാളെ വിളിക്ക്, അയാള്‍ എന്ത് പറയുന്നുവെന്ന് നോക്കിയിട്ട് തന്നെ വിളിക്കാനും പറഞ്ഞ് മുകേഷ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും വിദ്യാര്‍ത്ഥിയുടെ പരാതി എന്താണെന്ന് ചോദിക്കാനോ അറിയാനോ മുകേഷ് ശ്രമിച്ചില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.