തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും ബാധകമാക്കി വിജ്ഞാപനമിറങ്ങി. ഏതുതരം വിനിമയോപാധിയിലൂടെയുള്ള വ്യാജ പ്രചരണവും കുറ്റകരം. സൈബർ മീഡിയ എന്ന പ്രത്യേക പരാമർശം ഇല്ല. മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ ഉണ്ടാകും.
സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ചെറുക്കാന്‍ പര്യാപ്ത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തില്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. നിയമഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. പൊലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്തായിരുന്നു ഭേദഗതി വരുത്തിയിരുന്നത്. ഏത് തരം വിനിമയോപാധിയിലൂടെയുള്ള അധിക്ഷേപവും, വ്യാജപ്രചാരണവും ഇനി മുതല്‍ മൂന്നു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ചുമത്താവുന്ന കുറ്റമാകും. സമൂഹ മാധ്യമങ്ങള്‍ക്കു പുറമേ എല്ലാത്തരം മാധ്യമങ്ങള്‍ക്കും നിയമഭേദഗതി ബാധകമെന്നതിനാല്‍ മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാകുമെന്നാണ് ആക്ഷേപം.എന്നാല്‍ പൊലീസ് ആക്ട് ഭേദഗതി ആശങ്ക വേണ്ടെന്നും,പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നിയമഭേദഗതി മുഖ്യധാര മാധ്യമങ്ങളെ പോലും കൂച്ച് വിലങ്ങിടാനുള്ള നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിന് കൂടുതല്‍ അധികാരം ലഭിക്കുന്ന നിയമ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ നിയമ വിദഗ്ധരും ചൂണ്ടികാട്ടിയിരുന്നു.