കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍സൽ ജനറലിന്റെ ഗണ്മാൻ ജയ്ഘോഷിനെ കസ്റ്റംസും എൻഐഎയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. സ്വപ്നയേയും സരിത്തിനേയും ജയ്ഘോഷ് നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസിനു വ്യക്തമായതിനെ തുടർന്നാണ് നടപടി.
സ്വർണക്കടത്ത് പിടികൂടിയതിനുശേഷവും ജയ്ഘോഷ് ഇവരെ വിളിച്ചിരുന്നയി കസ്റ്റംസ് കണ്ടെത്തി. ഇയാളുടെ നിയമനം ഉൾപ്പടെയുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൽ ജയ്ഘോഷ് നേരത്തെ ദീർഘകാലം ജോലി ചെയ്തിരുന്നു. ഈ ബന്ധങ്ങൾ ഇയാൾ സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തിയതായാണു സൂചന. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനിടെ തനിക്കു വധഭീഷണിയുണ്ടെന്നു കാണിച്ച് ജയ്ഘോഷ് നൽകിയ പരാതി കെട്ടിച്ചമച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ജയ്ഘോഷുമായി ബന്ധമുള്ള തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തിയേക്കും. കോണ്‍സുലേറ്റ് വിലാസത്തിൽ ദുബായിൽനിന്നു സ്വർണം അയച്ച ഫൈസൽ ഫരീദിന് വിമാനത്താവളത്തിൽ പരിശോധനയില്ലാതെ കടക്കാൻ സൗകര്യമൊരുക്കിയത് ജയ്ഘോഷുമായി ബന്ധമുള്ള ഈ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നാണു സൂചന.