കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക്. ഒന്നാം പ്രതിയായ ഭർത്താവ് സൂരജും രണ്ടാം പ്രതി പാമ്പുപിടുത്തക്കാരനായ സുരേഷും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇവരിൽ നിന്നും വിശദമായ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്ന നടപടികൾ ഇന്ന് നടക്കും. ഒപ്പം കൂടുതൽ ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
നാല് ദിവസത്തേക്കാണ് പുനലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ ദിവസങ്ങൾ കൊണ്ട് പരമാവധി തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. സൂരജിന്റെ വീട്ടുകാരിലേക്കും അന്വേഷണം നീങ്ങും. എന്നാൽ അടൂർ പറക്കോട് ഉള്ള സൂരജിന്റെ വീട്ടിൽ ഇവരെ ഇന്ന് തെളിവെടുപ്പാനായി കൊണ്ടുപോകാൻ ഇടയില്ല. നാളെ ആവും ഇവരെ അടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക. മെയ് 29 ന് വൈകുന്നേരം 4.30 നാണ് പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. ഇന്നലെ കോടതി നടപടികൾ പൂർത്തീകരിച്ച് പ്രതികളെ തിരികെ കൊണ്ടുപോകാൻ എത്തിച്ചപ്പോൾ നാടകീയ സംഭവങ്ങൾ അരങ്ങേറി.
അതേസമയം ഉത്രയുടെ കാണാതായ കുഞ്ഞിനെ കണ്ടെത്തി. ഭർത്താവിന്റെ ബന്ധുവീട്ടിലായിരുന്ന കുഞ്ഞിനെ അടൂരുള്ള സൂരജിന്റെ വീട്ടിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. ഇന്നലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉത്രയുടെ കുഞ്ഞിനെ ഏറ്റു വാങ്ങാനായി അടൂരിലെ സൂരജിന്റെ വീട്ടിലേക്ക് അഞ്ചൽ പൊലീസ് എത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ഉത്രയുടെ അമ്മ മണിമേഖല പറയുന്നത്. ഇന്ന് തന്നെ ഉത്രയുടെ ഒന്നര വയസുകാരനായ മകനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാനുള്ള നടപടികൾ ആണ് പൊലീസ് സ്വീകരിക്കുന്നത്.കുഞ്ഞിനെ സൂരജിന്റെ വീട്ടുകാർ അഞ്ചൽ പോലീസിന് കൈമാറി.