കോഴിക്കോട്: നാടിനെ നടുക്കിയ കൊടും കൊലപാതകങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയ ജോളിയുടെ മുഖ ഭാവം മാറുന്നു. അറസ്റ്റിലാകുമ്പോഴും തെളിവെടുപ്പിന് എത്തിക്കുമ്പോഴുമുള്ള മുഖഭാവമല്ലായിരുന്നു ജോളിയെ കോടതിയിൽ ഹാജരാക്കുമ്പോൾ. കൂട്ടു പ്രതികളായ മാത്യുവും പ്രജികുമാറും ജനക്കൂട്ടത്തെയും കോടതിയെയും അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുമ്പോൾ അനായാസം കോടതി നടപടികൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു ജോളി.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ജോളിയെയും കൂട്ടു പ്രതികളെയും താമരശേരി കോടതിയിൽ എത്തിച്ചത്. പതിവുപോലെ ജോളിയെ കാണാൻ ജനക്കൂട്ടം എത്തിയിരുന്നു. ഷാൾ കൊണ്ട് മുഖം മറച്ചാണ് ജോളി വാഹനത്തിനു പുറത്തേക്കിറങ്ങിയത്. ജനക്കൂട്ടം കൂകിവിളിക്കുമ്പോഴും ജോളി ഷാളിനുള്ളിൽ പുഛഭാവത്തിൽ ചിരിക്കുകയായിരുന്നു.
കോടതി മുറിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ജോളിയുടെ പെരുമാറ്റം. കഴിഞ്ഞ ദിവസങ്ങളിലെ നിസംഗ ഭാവം പൂർണമായും മാറിയിരുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെയായിരുന്നു ജോളിയെ കോടതിയിൽ കണ്ടത്. അഭിഭാഷകരുമായുള്ള സംഭാഷണത്തിൽ കേസിൽ വിജയിക്കാമെന്ന പ്രതീക്ഷയാണ് ജോളിക്കുള്ളതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.