കോഴിക്കോട്: കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളി ജോസഫ് അറസ്റ്റിലായി അഞ്ചാം ദിവസവും ഒരേ വസ്ത്രം ധരിക്കുന്നത് ഇന്നലെ വാർത്തയായിരുന്നു. അറസ്റ്റിലായ ശേഷം സഹോദരനെ ഉൾപ്പെടെ വിളിച്ച് വസ്ത്രം എത്തിക്കണമെന്ന് ജോളി ആവശ്യപ്പെട്ടെങ്കിലും ആരും ഇതിനു കൂട്ടാക്കിയില്ല. ഇന്നലെ കോടതിയിൽ എത്തിച്ചപ്പോഴും ജോളി അറസ്റ്റിലായ അഞ്ചിനു ധരിച്ച കറുത്ത ചുരിദാറും പിങ്ക് ഷാളുമാണ് ധരിച്ചിരുന്നത്.
ഇന്ന് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ ജോളിയെ പൊന്നാമറ്റം തറവാട്ടിലേക്ക് പൊലീസ് എത്തിച്ചത് പുതിയ വസ്ത്രം അണിയിച്ചാണ് . ആറ് ദിവസമായി ഒരേ വസ്ത്രം ധരിക്കുന്നതിന്റെ അസ്വസ്ഥത തുറന്നു പറഞ്ഞ ജോളിക്ക് ഒടുക്കം വടകര പൊലീസ് ഇന്ന് വസ്ത്രം വാങ്ങി നൽകുകയായിരുന്നു.
സാധാരണ നിലയില്‍ പ്രതികളുടെ ബന്ധുക്കളാണ് വസ്ത്രം എത്തിക്കാറെങ്കില് ജോളിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. കഴിഞ്ഞ ശനിയാഴ്ച ജില്ലാ ജയിലില്‍ റിമാന്റിലായ ജോളി അടുത്ത ദിവസം തന്നെ ജയിലിലെ ഫോണില്‍ ബന്ധുക്കളെ വിളിച്ച് വസ്ത്രത്തിന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല.
തുടര്‍ന്നാണ് പൊലീസുകാര്‍ പുതുവസ്ത്രം എത്തിച്ചുകൊടുത്തത്. രാവിലെ വടകര സ്റ്റേഷനില്‍ നിന്നു കുളിച്ച് വസ്ത്രം മാറിയാണ് ജോളി പുറത്തിറങ്ങിയത്. രാവിലെ ഭക്ഷണം കഴിച്ചെങ്കിലും ഇന്നലെ രാത്രി വെറും ചായയില്‍ ഒതുക്കി. ആറു പേരുടെ കൊലപാതകത്തില്‍ പ്രതിയായ ജോളി ഇന്നലെ രാത്രി സ്റ്റേഷനില്‍ സുഖമായുറങ്ങി. രാവിലെ എട്ടേ അമ്പതോടെ ജോളിയെ വടകര സ്റ്റേഷനില്‍ നിന്നു തെളിവെടുപ്പിനായി കൊണ്ടുപോയി. റൂറല്‍ എസ്പിയില് എത്തിച്ച ശേഷമാണ് കൂടത്തായിലേക്ക് കൊണ്ടുപോയത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)