കൊച്ചി: കനത്ത മഴയ്ക്ക് പിന്നാലെ കൊച്ചി നഗരത്തിലെ റോഡുകൾ മിക്കതും പൊട്ടിപൊളിഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കു തൃപ്പൂണിത്തുറയിലെ പേട്ട പാലത്തിലൂടെ വേണം വൈറ്റിലയിലേക്കും കൊച്ചി നഗരത്തിലേക്കും കടന്ന് വരാൻ . പേട്ട പാലത്തിലെ റോഡ് പൊട്ടി പൊളിഞ്ഞത് യാത്രക്കാരെ ഏറെ വലയ്ക്കുകയാണ് . യാത്ര ദുസ്സഹമായതോടെ മണിക്കൂറുകളാണ് വാഹനങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നത്. വീതി കുറഞ്ഞ പാലം പൊട്ടിപൊളിഞ്ഞതോടെ രൂക്ഷമായ ഗതാഗത കുരുക്കിൽപ്പെട്ട് വലയുകയാണ് ജനങ്ങൾ. ചമ്പക്കര മുതൽ എസ്.എം ജംഗ്ഷൻ വരെയുള്ള 3 കി മീ ദൂരം താണ്ടാൻ മണിക്കൂറുകൾ വേണം.
അധികൃതരുടെ അനാസ്ഥ മൂലം കൊച്ചി നഗരത്തിലെ ഓഫീസിലെത്തേണ്ടവർ പലർക്കും ഹാഫ്ഡേ ലീവ് എടുക്കേണ്ട സ്ഥിതിയാണ്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന കുലുക്കം പലരുടെയും നടുവിനും ക്ഷതമേല്പിച്ചതായും പരാതിയുണ്ട്.പൊതുമരാമത്ത് വകുപ്പ് പാലം കെഎംആർഎല്ലിന് കൈമാറിയിരുന്നു. ഇവിടെ നാല് വരിയുള്ള പുതിയ പാലം പണിയുമെന്ന് കെഎംആർഎൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നടപടി ഒന്നുമായില്ല. താല്‍ക്കാലിക പരിഹാരമായി പാലത്തിന്‍റെ അറ്റകുറ്റപണി ഉടൻ നടത്തുമെന്ന് കെഎംആർഎൽ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെങ്കിലും എന്ന് നടപ്പാകുമെന്ന് ആർക്കുമറിയില്ല.