ആരോ തട്ടിക്കൊണ്ടു വന്നെന്നും അയാൾ തല്ലിയെന്നും പീഡിപ്പിക്കാൻ ശ്രമിക്കുന്നെന്നും പറഞ്ഞു ആ പതിനഞ്ചുകാരി വിളിച്ചത് ഒരു തവണയല്ല..മൂന്ന് തവണ,പക്ഷെ പോലീസുകാരൻ അത് കേട്ടില്ലെന്നു മാത്രമല്ല, അവളെ വഴക്കു പറയുകയും ചെയ്തു. അവസാന തവണ വിളിച്ചപ്പോൾ പോലീസ് എപ്പോൾ വരുമെന്ന കരച്ചിലോടെയുള്ള ചോദ്യത്തിന് ആ പോലീസുകാരൻ പറഞ്ഞത്.
എന്തൊരു ശല്യമാണ്…
ഇങ്ങനെ വിളിക്കാതിരിക്കൂ. ഞങ്ങൾക്കു നിങ്ങളുടെ ഫോൺ മാത്രമല്ല സ്വീകരിക്കാനുള്ളത്. ലൈൻ ബിസിയാക്കാതിരിക്കു..
ഒടുവിൽ അയാൾ വരുന്നു ..അയാൾ വരുന്നു എന്ന വാക്കോടെ അവളുടെ വിളി നിന്നു.
ജൂലൈ 25ന് ഉച്ചയ്ക്ക് 1.03നും 1.12നും ഇടയിലായി കോൾ സെന്ററിലേക്ക് ആ പെൺകുട്ടി വിളിച്ചത് മൂന്നു തവണ.
പക്ഷേ പൊലീസ് അവളെ തടവിൽ പാർപ്പിച്ചയിടത്തേക്ക് എത്തിയത് പിന്നെയും 19 മണിക്കൂർ കഴിഞ്ഞ് 26ന് ഉച്ചയ്ക്ക് ശേഷം.
കറസാലിലെ ഒരു വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു അലെക്സാന്ദ്രയുടെ ഫോൺ സന്ദേശം. പക്ഷേ പൊലീസിന് ഫോണ്‍ വന്നതെവിടെ നിന്നാണെന്നു കണ്ടെത്താനായില്ല. മേഖലയിലെ മൂന്നു വീടുകൾ പരിശോധിച്ചാണ് അലെക്സാന്ദ്ര ഫോണ്‍ വിളിച്ച വീടു തിരിച്ചറിഞ്ഞത്. അവിടെ കയറാനായി സേർച്ച് വാറന്റിനു വേണ്ടിയും പൊലീസ് കാത്തിരുന്നു. പക്ഷേ അകത്തെത്തിയ അവർക്ക് ആകെ കണ്ടെത്താനായതു നിലത്തു ചിതറിക്കിടന്ന ചോരയും ഏതാനും എല്ലിൻ കഷണങ്ങളും മാത്രം. ഗ്യോർഘെ ഡീൻക (65) എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. അലെക്സാന്ദ്രയെ താൻ കൊലപ്പെടുത്തിയതായി അയാൾ പറയുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ രാജ്യമെമ്പാടും വൻ പ്രതിഷേധം അരങ്ങേറി. പൊലീസിന്റെ തലപ്പത്തെ ഉന്നതരുടെ സ്ഥാനം തെറിച്ചു. രണ്ടു മന്ത്രിമാർക്കു രാജിവയ്ക്കേണ്ടി വന്നു. രാജ്യാന്തര തലത്തിൽ തന്നെ റുമേനിയയിലെ നിയമവ്യവസ്ഥയുടെ പാളിച്ചയും പരാജയവും ചർച്ചയായി. അതിലേക്കു നയിച്ചതാകട്ടെ അലെക്സാന്ദ്ര എമർജൻസി കോൾ സെന്ററിലേക്കു നടത്തിയ ഫോൺകോളിന്റെ ശബ്ദരേഖയും.
പതിനഞ്ചുകാരിയെ ക്രൂരമായി മർദിച്ച്, ലൈംഗികമായി പീഡിപ്പിച്ചു തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു ഗ്യോർഘെ. പൊലീസിനു ഫോണ്‍ ചെയ്തെന്നു മനസ്സിലായതോടെ കൊലപ്പെടുത്തി മാലിന്യങ്ങൾ കത്തിച്ചു കളയാന്‍ വേണ്ടി ഇയാൾ തന്നെ പ്രത്യേകം നിർമിച്ച ഇൻസിനേറ്ററിലിട്ടു ചുട്ടുകരിച്ചു. മെക്കാനിക്കായ ഇയാള്‍ക്കെതിരെ ഇതുവരെ മറ്റു കേസുകളൊന്നും ഉണ്ടായിട്ടില്ല.