പൂവാർ: യുവതിയെ കൊന്ന് കുഴിച്ച്മൂടിയ കേസിൽ പ്രതിയായ സൈനികനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് സംഘം ഡൽഹിയിലേക്ക് . പ്രതിയായ സൈനികന് അഖിൽ ഡൽഹിയിൽ സൈനിക കസ്റ്റഡിയിലാണ്. കൊലപാതകവിവരം തിരുവനന്തപുരത്തെ ഉന്നതപോലീസ് നേതൃത്വം ഡല്‍ഹിയിലെ സൈനിക ഓഫിസ്സില് അറിയിച്ചതിനെ തുടര്‍ന്നാണ് സൈനിക കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ളത്.
അമ്പൂരിക്ക് സമീപം തട്ടാമുക്കിൽ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തിൽ ബുധനാഴ്ചയാണ് യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റെ മകള്‍ രാഖി മോളുടെ (25) മൃതദേഹമാണ് കണ്ടത്തിയത്.
തട്ടാമുക്ക് സ്വദേശിയും സൈനികനുമായ അഖിൽ എസ്. നായരുടെ വീടിനു പിന്നിലെ പുരയിടത്തില്‍ നിന്നാണു മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്നലെ പുറത്തെടുത്തത്. മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു.
ജൂണ്‍ 21 മുതൽ യുവതിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ പൂവാർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ യുവതി അമ്പൂരി സ്വദേശി അഖിലുമായി പ്രണയത്തിലാണെന്നും മനസിലായി. അതിനിടെ യുവതിയെ യുവാക്കൾ നെയ്യാറ്റിൻകര വഴി കാറിൽ കൊണ്ടുവന്നതായി തെളിയുകയും അഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുകയും സുഹൃത്ത് നൽകിയ സൂചന അനുസരിച്ച് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അഖിലിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് കൂട്ടു നിന്ന ആദര്‍ശ് ഇപ്പോൾ പോലീസ്സ് കസ്റ്റഡിയിലാണ്.
രാഖിയുടെ കൊലപാതകം: അഖിൽ ഡൽഹിയിൽ സൈനിക കസ്റ്റഡിയിൽ; പോലീസ് ഡൽഹിയിലേക്ക്
By
July 25, 2019 12:38 pm