മുംബൈയില്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയെ കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെ ഹോട്ടലിന് മുന്നില്‍ പൊലീസ് തടഞ്ഞു.
തങ്ങളെ ഡികെ ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ശിവകുമാറിനെ ഹോട്ടലിന് മുന്നില്‍ തടഞ്ഞത്. അതേസമയം വിമത എംഎല്‍എമാര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലില്‍ താന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും തന്നെ തടയാന്‍ മുംബൈ പൊലീസിനാവില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ജനതാദള്‍ നേതാവും എംഎല്‍എയുമായ എ ശിവലിംഗ ഗൗഡയും ശിവകുമാറിനൊപ്പം ഹോട്ടലില്‍ എത്തിയിട്ടുണ്ട്.
ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുകളെ കാണാനാണ് എത്തിയത്. ഞങ്ങള്‍ ഒരുമിച്ച് ജനിച്ചവരാണ്, ജീവിച്ചവരാണ്. രാഷ്ട്രീയത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ് നാളെ ഞങ്ങള്‍ ഇതേ രാഷ്ട്രീയ വേദിയില്‍ മരിക്കേണ്ടവരാണ്. അവര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഇതുവരെയും അവരാരും പാര്‍ട്ടി അംഗത്വം രാജിവച്ചിട്ടില്ല. ഞങ്ങളെല്ലാം സഹോദരങ്ങളാണ്. കുടുംബത്തിനകത്ത് ചില പ്രശ്നങ്ങളുണ്ടാവും അത് പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത് – മുംബൈയില്‍ ഹോട്ടലിന് മുന്നില്‍ വച്ച് മാധ്യമങ്ങളെ കണ്ട ഡികെ ശിവകുമാര്‍ പറഞ്ഞു.