അഗ്നിക്കിരയായ സഹപ്രവര്‍ത്തകയുടെ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് വികാരനിര്‍ഭരനായി
എസ്ഐ ഷൈജു ഇബ്രാഹിമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. സൗമ്യയുടെ കത്തിക്കരിഞ്ഞ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി അഭിമുഖീകരിക്കേണ്ടി വന്ന എസ്എച്ച്ഒ വള്ളികുന്നം പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയാണ് കുറിപ്പില്‍ പറയുന്നത്.
എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന സഹപ്രവര്‍ത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലയെ ഗതികേട് എന്നാണ് എസ്ഐ ഷൈജു ഇബ്രാഹിമിന്റെ കുറിപ്പില്‍ പറയുന്നത്.
പ്രീയ സഹപ്രവർത്തകക്ക് ആദരാഞ്ജലി…
ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്…
” അതെ ഞാൻ പോലീസാണ്.. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ “.
ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു…
“അതെ ഞാൻ പോലീസാണ് “
ശരിക്കും എന്നെ യൂണിഫോം താങ്ങി നിർത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…
അതേ പോലീസിന്റെ ഭാഗമായ ഒരുവൻ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…
വാർത്താ ചാനലുകളിൽ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, തീർച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…
മൂന്ന് കുരുന്നുകൾക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ ,
കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം…
ഷൈജു ഇബ്രാഹിം
SHO
വള്ളികുന്നം
പോലീസ് സ്റ്റേഷൻ