വെംബ്ലി സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുകൽപ്പന്തിൽ ചരിത്രമെഴുതിയ ആദ്യ സിറ്റിയായി. വാറ്റ്ഫര്ഡിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത് എഫ്എ കപ്പ് സ്വന്തമാക്കി. ഈ സീസണില്‍ ലീഗ് കപ്പും പ്രീമിയര്‍ ലീഗ് കിരീടവും പെപ്പിന്റെ കൂട്ട്യോൾ സിറ്റിയുടെ ഷെൽഫിലെത്തിച്ചിരുന്നു. സിറ്റിയുടെ ട്രിപ്പിൾ പോരാട്ടത്തിൽ ശക്തമായ വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ച വാറ്റ്ഫര്ഡിനെ നിലംതൊടീക്കാതെ പറപ്പിച്ച ആകാശനീലക്കുട്ടികൾ ഒരു സീസണില്‍ 50 ജയം നേടുന്ന ആദ്യ ടീമെന്ന ചരിത്രവും പേരിൽക്കൂട്ടി. റഹീം സ്റ്റെര്‍ലിംഗ്, ഗബ്രിയേൽ ജീസസ് എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ ബെ ര്ണാര്ഡോ സില്‍വയും കെവിന് ഡി ബ്രുയിനും ഓരോ ഗോൾ നേടി ചരിത്രത്തിന്റെ ഭാഗമായി. ചരിത്രം സൃഷ്ടിക്കാൻ സിറ്റി തുടക്കമുതൽ വാറ്റ്ഫര്ഡിന്റെ ബോക്സിൽ ശക്തമായ സമ്മർദംചലുത്തി. ഇതോടെ വാറ്റ്ഫര്ഡ് വല്ലപ്പോഴും മാത്രം സിറ്റിയുടെ പകുതിയിൽ എത്തിനോക്കി മടങ്ങി. എന്നാൽ ആദ്യ അവസരം വാറ്റ്ഫര്ഡിനാണ് ലഭിച്ചത്. വാറ്റ്ഫര്ഡ് സ്ട്രൈക്കർ റോബർട്ടോ പെരീറയുടെ മുന്നേറ്റം സിറ്റി ഗോളി എഡേഴ്സൺ തടഞ്ഞു. ഗോളി മാത്രം മുന്നിൽനിൽക്കെയാണ് പെരീറ അവസരം തുലച്ചത്. എന്നാൽ പിന്നീടങ്ങോട്ട് സിറ്റിയുടെ തേരോട്ടമായിരുന്നു. കളിയുടെ 26 ാം മിനിറ്റിൽ ബെര്‍ണാര്‍ഡോ സില്‍വ ആദ്യ വെടിപൊട്ടിച്ചു. പന്ത്രണ്ട് മിനിറ്റിനു ശേഷം ബ്രസീൽ താരം ജീസസ് രണ്ടാം പ്രഹരവും ഏൽപ്പിച്ചു. രണ്ടു ഗോൾ കടവുമായി ഇറങ്ങിയ വാറ്റ്ഫര്ഡിനു തിരിച്ചടിക്കാൻ ഒരവസരംപോലും സിറ്റി നൽകിയില്ല. ആർത്തലച്ചു വാറ്റ്ഫർഡ് ബോക്സിലേക്കു കയറിയ സിറ്റിക്ക് 61 ാം മിനിറ്റിൽ ഡി ബ്രുയിൻ മൂന്നാം ഗോൾ സമ്മാനിച്ചു. പത്തുമിനിറ്റ് പൂർത്തിയാക്കുമുമ്പ് മനോഹരമായ സോളോ ഗോളിലൂടെ ജീസസ് ലീഡ് നാലാക്കി ഉയർത്തി. അവിടെയും നിർത്താൻ സിറ്റി ഒരുക്കമല്ലായിരുന്നു. ഒടുവിൽ കളിയുടെ അവസാന പത്തുമിനിറ്റിൽ സ്റ്റെര്‍ലിംഗിന്റെ വക ഇരട്ട ഗോൾ പ്രഹരം. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്ലബ് ഫുട്ബോള്‍ കിരീടം സിറ്റി തല ഉയർത്തി ഏറ്റുവാങ്ങിയപ്പോൾ വാറ്റ്ഫര്ഡ് അവിശ്വസനീയ തകർച്ചയുടെ നിരാശയിലായിരുന്നു.എഫ്എ കപ്പ് കിരീടം സിറ്റി പരിശീലകൻ ഗാര്‍ഡിയോളയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവൽ കൂടിയായി.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് എഫ് എ കപ്പ്
By
May 19, 2019 10:48 am