കൊച്ചി: എറണാകുളം കടവന്ത്രയിൽ തീപിടുത്തം. 18 നില കെട്ടിടത്തിൽ മുകളിലത്തെ നിലയിലാണ് തീപിടുത്തം.ഫയർ ഫോഴ്സ് എത്തി തീയണച്ചു.നിരവധി ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗാന്ധിനഗറിലെ സ്വപ്നിൽ ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. സാധാരണയായി മാലിന്യസംസ്കരണസംവിധാനമായ ഇൻസിനറേറ്ററിൽ നിന്ന് ഇത്തരത്തിൽ തീ ഉയരുന്നത് കാണാറുള്ളതിനാൽ ആദ്യം താമസക്കാർ ഇത് കാര്യമായെടുത്തില്ല. പിന്നീട് വലിയ തോതിൽ തീ നാളങ്ങള് വന്നതോടെ താമസക്കാർ പുറത്തേക്കോടി.
ഉടൻ തന്നെ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളെത്തി ബാക്കി താമസക്കാരെയും ഒഴിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള് തുടങ്ങി. മൂന്ന് മണിയോടെ തീ പൂർണമായും നിയന്ത്രിച്ചു. മറ്റ് മുറികളിലേക്ക് തീ പടരുന്നത് തടയാനും ആയി. ഇതോടെ വലിയ അപകടം ആണ് ഒഴിവായത്.
റീജിനൽ ഫയർ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിയമാനുസൃതമായി തന്നെയാണ് ഫ്ലാറ്റിന്റെ പ്രവർത്തനം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 16 നിലകളുള്ള പാർപ്പിട സമുച്ചയത്തിൽ ആറുപതിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്.