കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരായ ബസ് ഉടമ സുരേഷ് കല്ലട സംഭവം തന്റെ അറിവോടയല്ലെന്ന് വ്യക്തമാക്കി. സംഭവിക്കാന്‍ പാടില്ലാത്തതു ഒക്കെ സംഭവിച്ചു പോയെന്നും കുറ്റക്കാരായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. ഇത്തരക്കാരെ വച്ച് പ്രസ്‌ഥാനം നടത്തിക്കൊണ്ടു പോകാന്‍ താല്പര്യം ഇല്ലെന്നും സുരേഷ് വ്യക്തമാക്കി.
തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലാണ് ബസ് ഉടമ ഹാജരായത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ വ്യക്തമാക്കി. കോള്‍ രേഖകളടക്കം പരിശോധിക്കുമെന്നും എ സി പി പറഞ്ഞു. സുരേഷ് കല്ലടക്കെതിരെ നിലവില്‍ തെളിവില്ല.
ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് എത്തിയത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന്, ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്.
ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്‍റെ ആലോചന. അതേസമയം റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.