ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങ് തമിഴ്‌നാട്ടില്‍ നടക്കുമ്പോൾ
പോളിംങ് ബുത്തില്‍ നിന്നുളള കാഴ്ചകള്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാണുന്നത്. തമിഴ് സൂപ്പര്‍താരങ്ങളെല്ലാം രാവിലെ തന്നെ വോട്ടു ചെയ്യാനായി എത്തിയിരുന്നു.തങ്ങളുടെ കുടുംബത്തോടൊപ്പമായിരുന്നു അധികപേരും എത്തിയിരുന്നത്.
താര പരിവേഷമില്ലാതെയായിരുന്നു ദളപതി വിജയ് പോളിങ് ബൂത്തിലെത്തിയിരുന്നത്. വോട്ടു ചെയ്യാനെത്തിയ താരം പ്രത്യേക പരിഗണനയൊന്നും വേണ്ടെന്ന മട്ടിലാണ് വലിയ ക്യൂവില്‍ കാത്തുനിന്നത്. മക്കളില്‍ ഒരുവനായി വരിയില്‍ ക്ഷമയോടെ നില്‍ക്കുന്ന ദളപതിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
കുടുംബത്തിനൊപ്പം അല്ലായിരുന്നു വിജയ് എത്തിയിരുന്നത്. വോട്ടു രേഖപ്പെടുത്തിയതിന് പിന്നാലെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്ത ശേഷവുമായിരുന്നു വിജയ് പോളിംഗ് ബുത്തില്‍ നിന്നും മടങ്ങിയിരുന്നത്.
കുടുംബത്തോടൊപ്പമായിരുന്നു നടിപ്പിന്‍ നായകന്‍ സൂര്യ എത്തിയിരുന്നത്. നടനൊപ്പം പിതാവ് ശിവകുമാര്‍, അമ്മ ലക്ഷ്മി,ഭാര്യ ജ്യോതിക, കാര്‍ത്തി, രഞ്ജനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നീണ്ട വരിയില്‍ നിന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവര്‍ വോട്ട് ചെയ്തത്. ചെന്നൈയിലെ ടി നഗറിലെ പോളിംഗ് ബൂത്തിലായിരുന്നു സൂര്യയും കുടുംബവും എത്തിയിരുന്നത്.
സൂര്യയെ പോലെ കുടുംബസമേതമായിരുന്നു തല അജിത്തും പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നത്. അജിത്തിന്‌റെ കൂടെ ഭാര്യ ശാലിനിയും ഒപ്പമുണ്ടായിരുന്നു.
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അതി രാവിലെ തന്നെ ചെന്നൈയിലെ പോളിംഗ് ബുത്തില്‍ വോട്ടുചെയ്യാനായി എത്തിയിരുന്നു. തനിച്ചായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നത്. മാധ്യമങ്ങളും ജനങ്ങളും ഒന്നടങ്കം കൂടിനിന്ന സമയത്താണ് അതിനിടയിലൂടെ തലൈവര്‍ പോളിംഗ് ബുത്തിലെത്തിയത്.
മകള്‍ ശ്രുതി ഹാസനൊപ്പമായിരുന്നു ഉലകനായകന്‍ കമല്‍ഹാസന്‍ വോട്ട് ചെയ്യാനായി എത്തിയിരുന്നത്. മക്കള്‍ നീതി മയ്യത്തിന്റെ പ്രസിഡണ്ടു കൂടിയായ കമല്‍ഹാസന്‍ താരജാഡകളില്ലാതെ അതിരാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമുളള കമലിന്റെ ആദ്യ വോട്ട് കൂടിയായിരുന്നു ഇന്ന് രേഖപ്പെടുത്തിയത്. കമല്‍ഹാസനു പുറമെ നടി ഖുശ്ബു രാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്