തിരുവനന്തപുരം: പ്രളയത്തില്‍ മരണപ്പെട്ട 450 പേരുടെ ജീവന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമെന്ന ആരോപണം ചെന്നിത്തല ആവര്‍ത്തിച്ചു. ഡാം മാനേജ്‌മെന്റിൽ സർക്കാരിന് പാളിച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പുതിയ വിമര്‍ശനം.
സര്‍ക്കാര്‍ നടപടി തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.ഡാം തുറന്നതില്‍ അപാകത സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം ഡാമുകൾ ഒന്നിച്ച തുറന്നു വിട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
അഡ്വ. അലക്‌സ് പി. ജേക്കബ് അധ്യക്ഷനായ അമിക്കസ് ക്യൂറിയെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കോടതിയെ സഹായിക്കാനായി നിയമിച്ചത്. പതിനഞ്ചോളം ഹർജികളാണ് സർക്കാർ സംവിധാനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ലഭിച്ചത്. കേരളത്തിലെ സിറ്റിങ് ജഡ്‌ജി അധ്യക്ഷനായ ബെഞ്ച് ഒരു സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.