കൊച്ചി: എറണാകുളം അങ്കമാലി രൂപതയുടെ ഭൂമി ഇടപാടിൽ അതിരൂപതയ്ക്ക് പിഴ ചുമത്തി. ആദായ നികുതി വകുപ്പ് മൂന്ന് കോടി രൂപയാണ് പിഴ ചുമത്തിയത് . 51 ലക്ഷം രൂപ സഭ ആദ്യഘട്ടമായി പിഴ അടച്ചു . ഇന്നലെയാണ് അതിരൂപത പിഴ അടച്ചത്. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താൻ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാദർ ജോഷി പുതുവ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
2015ൽ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള 3 ഏക്കർ ഭൂമി സെന്‍റിന് 9ലക്ഷത്തി അയ്യാരം രൂപ എന്ന നിരത്തിൽ 27 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്.എന്നാൽ ഇടനിലക്കാരൻ സാജു വർഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ കണിച്ചത്. സഭയ്ക്ക് കൈമാറിയത് 9 കോടി രൂപയും. 36 പ്ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാർ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറച്ചുവിറ്റെന്നും അന്വഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
സഭയ്ക്ക് ഭൂമി വിറ്റതിലൂടെ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.സഭയുടെ സമിതികളിൽ ആലോചിക്കാതെ നടത്തിയ ഈ വിൽപ്പന കർദ്ദിനാളിന്‍റെ നേതൃത്വത്തിലായിരുന്നു. സംഭവം വിവാദമായതോടെ 4 കോടി രൂപ കൂടി ഇടനിലക്കാരൻ സഭയ്ക്ക് കൈമൈാറിയിരുന്നു.കർദ്ദിനാൾ ആലഞ്ചേരിയായിരുന്നു ഇടനിലക്കാരനായ സാജു വർഗ്ഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയത്. ഇതോടെയാണ് വൈദികർ കൂട്ടത്തോടെ കർദ്ദിനാളിനെതിരെ രംഗത്ത് വന്നിരുന്നു. അതിരൂപതയിൽ ഭരണ പ്രതിസന്ധിവരെ സംജാതമായതോടെ വത്തിക്കാൻ നേരിട്ട് ഇടപെടുകയും എറണാകുളം – അങ്കമാലി അതിരൂപയ്ക്ക് പുതിയ അഡിമിനിസ്ട്രേറ്ററെ നിയോഗിച്ച സാഹചര്യമുണ്ടായിരുന്നു.