തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ വായ്പാ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. വായ്പ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിച്ചു. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് മൊറട്ടേറിയം പ്രഖ്യാപിച്ചു. കാര്‍ഷികേതര വായ്പകള്‍ക്കും മൊറൊട്ടോറിയം ബാധകമാണ്. ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാണ്. എല്ലാ വിളകളുടെ നഷ്ടപരിഹാര തുക ഇരട്ടിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. പ്രളയ പ്രദേശങ്ങളിലെ കാര്‍ഷിക കടത്തിന്റെ പലിശ സര്‍ക്കാര്‍ വഹിക്കും. പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ ബ്ലോക്കില്‍ തന്നെ ഭൂമി നല്‍കമാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
നവകേരള നിര്‍മ്മാണത്തിനായി ലോകബാങ്കില്‍ നിന്ന് 3500 കോടി വായ്പ എടുക്കാനും മന്ത്രിസഭയുടെ അനുമതിയായി. മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് സംവരണം ഉറപ്പാക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
ഓഖി പുനരധിവാസത്തിനായി 7 കോടി 94 ലക്ഷം വകയിരുത്തും. കെഎഎസിനായി പുതിയ വിജ്ഞാപനം ഇറക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ട്രീമുകളില്‍ കൂടി കൂടി സംവരണം ബാധകമാക്കാനും മന്ത്രിസഭാ യോഗം തീരുമനിച്ചു.
അതേസമയം, സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.