കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള ഒളിവില്‍ പോയി. രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സരസന്‍ പിള്ളയ്ക്ക് പങ്കുണ്ടെന്ന് രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും ആരോപിച്ചിരുന്നു. ചവറ തെക്കുംഭാഗത്തെ അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ് സരസന്‍ പിള്ള.
അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള സംഭവ ദിവസം രഞ്ജിത്തിന്റെ വീട്ടില്‍ പോയിരുന്നെന്ന് സരസന്‍ പിള്ളയുടെ ഭാര്യ പറഞ്ഞു. മകളെ ശല്യപ്പെടുത്തിയത് കൊണ്ടാണ് രഞ്ജിത്തിന്റെ വീട്ടില്‍ പോയതെന്നും സരസന്‍ പിള്ളയുടെ ഭാര്യ വീണ വ്യക്തമാക്കി. രഞ്ജിത്തിന്റെ വീട്ടിലെത്തിയ സംഘത്തില്‍ സരസന്‍ പിള്ള ഉണ്ടായിരുന്നുവെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. എന്നാല്‍, രഞ്ജിത്തിന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തിയത് ജയില്‍ വാര്‍ഡന്‍ വിനീതാണെന്ന് കാട്ടി വിനീതിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. സരസന്‍ പിള്ളക്കെതിരെ മറ്റ് തെളിവുകളൊന്നും കിട്ടിയില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.
കേസില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീത് നേരത്തെയും നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ്. എന്നാല്‍ തെക്കുംഭാഗം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പിന്നീട് ഒത്തുതീര്‍പ്പില്‍ കലാശിക്കുകയായിരുന്നു. വിനീതിനെതിരെ രഞ്ജിത്തിന്റെ കുടുംബം സംഭവ ദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും, സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വിനീതിനെ പിടികൂടിയില്ലെന്നും കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബം ആരോപിച്ചു.
വിനീതിനെതിരെ കേസെടുക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പറഞ്ഞ് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി രഞ്ജിത്തിന്റെ അച്ഛന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രഞ്ജിത്തിന്റെ പിതാവിനെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ചവറ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.