ഹേഗ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ന് പാകിസ്ഥാന്റെ വാദം. ജാദവ് ചാരനായിരുന്നെന്നാകും ഇന്ന് പാകിസ്ഥാന്‍ വാദിക്കുക. നാല് ദിവസം നീളുന്ന വാദങ്ങളില്‍ ഇന്ത്യ ഇന്നലെയാണ് വാദിച്ചത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്. യാതൊരു തെളിവും ഇല്ലാതെയാണ് ജാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇന്ത്യ വാദിച്ചത്.
കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ അനധികൃതമായി തടവില്‍ വച്ചിരിക്കുകയാണെന്നും കോണ്‍സുലേറ്റിന്റെ സഹായം പോലും നല്‍കാന്‍ അനുവദിക്കാതെ പാക് കോടതിയില്‍ വിചാരണ നടത്തിയത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടു. ജാദവിനെ തട്ടിക്കൊണ്ടു പോയതാണെന്നും ഇന്ത്യ വാദിച്ചു.
എന്നാല്‍ മുസ്ലീം പേരിലെടുത്ത പാസ്‌പോര്‍ട്ട് ജാദവില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ വാദിക്കുന്നത്. ബലൂചിസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിന് ജാദവ് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു.
48കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ പോലും അനുവദിക്കാതെ ജാദവിനെ ഒരു രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്ക് വാദിക്കാന്‍ അനുവാദം നല്‍കാതെ പാകിസ്ഥാനിലെ പട്ടാള കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഇതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര നീതിന്യായകോടതിയെ സമീപിച്ചത്.