കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഉള്‍പ്പെടെ ഒരുക്കിയിരിക്കുന്നത്. നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ 3000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. യുവതികള്‍ പ്രവേശനത്തിന് എത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനെത്തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സുരക്ഷ.
മൂന്ന് എസ്.പി.മാരുടെ ചുമതലയിലാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷ. മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ ചൊവ്വാഴ്ച 10-നുശേഷമേ നിലയ്ക്കല്‍നിന്ന് വിടൂ എന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്. സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രമേ ഉണ്ടാകൂ. അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തും.
യുവതീപ്രവേശവിധി പുനഃപരിശോധിക്കണോ എന്നകാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. വിവിധ കക്ഷികളുടെ നിലപാട് എഴുതിനല്‍കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. കോടതിയുടെ തീരുമാനങ്ങളാണ് ശബരിമലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്രദ്ധാകേന്ദ്രമാവുക.
ശബരിമലയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടത്തിലായ കച്ചവടക്കാര്‍ക്ക് ലേലത്തുക ബാക്കി അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കിയിട്ടുണ്ട്. ഇതോടെ, ഹോട്ടലുകളുംമറ്റും അടച്ചിടേണ്ടിവരുമെന്ന സാഹചര്യം ഒഴിവായിട്ടുണ്ട്. പാതിതുകമാത്രമാണ് ലേലക്കാര്‍ അടച്ചിട്ടുള്ളത്. ശബരിമലയിലെ സാഹചര്യം പരിഗണിച്ച് തുകയുടെ കാര്യത്തില്‍ പിന്നീടു തീരുമാനമെടുക്കാം എന്നാണ് ബോര്‍ഡ് പറഞ്ഞത്. എല്ലാവര്‍ക്കും കട തുറക്കാനുള്ള അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെയുള്ള ഭാഗത്തു നിരോധനാജ്ഞ വേണമെന്നാവശ്യപ്പെട്ടു പോലീസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു കൈമാറി. റവന്യു ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചു തീരുമാനം ഉണ്ടാകും.