ന്യൂഡല്‍ഹി: തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മയല്ലെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു.
വാദം കേട്ടില്ല എന്നത് വിധി പുനപരിശോധിക്കാന്‍ പര്യാപ്തമായ കാരണമല്ല. തന്ത്രിയുടെത് പുനപരിശോധനയ്ക്ക് തക്കതായ കാരണമല്ല. അനിവാര്യമായ ആചാരം ഏതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ തന്ത്രി ശ്രമിക്കുന്നു. പുനപരിശോധനയ്ക്ക് അര്‍ഹമായ ഒരു കാരണവും ഹര്‍ജിക്കാര്‍ ഉന്നയിച്ചില്ല. അയ്യപ്പഭക്തര്‍ പ്രത്യേകഗണമല്ലെന്ന കാര്യത്തില്‍ ബെഞ്ചില്‍ സമവായമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഒരേ വാദം ആവര്‍ത്തിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിധിയില്‍ പിഴവ് എന്തെന്നു വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരനാണ് വാദം ആരംഭിച്ചത്. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്കു പിഴച്ചുവെന്ന് കെ. പരാശരന്‍ അറിയിച്ചു.
ഭരണഘടനയുടെ 15-ാം അനുച്ഛേദം പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്നും ഇതു പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്നും പരാശരന്‍ വാദിച്ചു. 15(2)ാം അനുച്ഛേദം ആരാധനാകേന്ദ്രങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന നിര്‍ണായക വസ്തുത സുപ്രീംകോടതി പരിഗണിച്ചില്ലെന്നും പരാശരന്‍ വാദിച്ചു.
സുപ്രീംകോടതി പുറപ്പെടുവിച്ച ബിജോ ഇമ്മാനുവല്‍ കേസിലെ വിധി പരാശരന്‍ ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്ന് ഈ കേസില്‍ കോടതി വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം പാടില്ലെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ അതു കൃത്യമായി നിര്‍വചിച്ചിട്ടില്ല. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശരന്‍ അറിയിച്ചു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കണമെന്നും അറിയിച്ചുകൊണ്ടാണ് പരാശരന്‍ വാദം അവസാനിപ്പിച്ചത്.
ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പരപൂരകം ആണെന്നു വ്യക്തമാക്കിക്കൊണ്ടാണ് തന്ത്രിക്കു വേണ്ടി വി. ഗിരി വാദം ആരംഭിച്ചത്. വിലക്ക് പ്രതിഷ്ഠയുടെ ഭാവം കൊണ്ടാണെന്നും യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമാണെന്നും ഗിരി അറിയിച്ചു.