Breaking News

ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ പുരോഗമിക്കുന്നു ; പരക്കെ അക്രമം, ചികിത്സയ്‌ക്കെത്തിയ സ്ത്രീ വാഹനം ലഭിക്കാതെ കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിലെ യുവതീ പ്രവേശനം ആചാരലംഘനമാണെന്നാരോപിച്ച് ശബരിമല കര്‍മസമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ബിജെപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമങ്ങള്‍ അരങ്ങേറുകയാണ്.

മലപ്പുറം തവനൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. അയ്യപ്പന്‍മാര്‍ അടക്കമുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്ക്ക് വന്ന സ്ത്രീ വാഹനം ലഭിക്കാതെ കുഴഞ്ഞുവീണ് മരണപ്പെടുന്ന സാഹചര്യവുമുണ്ടായി. വയനാട് സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്.

അതേ സമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും ഇന്നു കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദീന്‍ പറഞ്ഞു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധമായും കടകള്‍ അടപ്പിക്കുന്നുണ്ട്.

യുഡിഎഫ് ഇന്നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് പടിക്കലേക്ക് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍, കേരള, കണ്ണൂര്‍, സാങ്കേതിക, കുസാറ്റ് സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ ബിജെപിയുടേയും അനുബന്ധ സംഘടനകളുടേയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ഏഴാമത്തെ ഹര്‍ത്താലാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top