ചെന്നൈ: ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ കോലാഹലങ്ങള്‍ ആളിക്കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കാനെന്നപോലെ എത്തിയ തമിഴ് സംഘടനയെക്കുറിച്ചാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം ചര്‍ച്ച ചെയ്തത്.
മനിതി എന്ന് പേരുള്ള സ്ത്രീ സംഘടന കേരളജനതയെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ഇന്നലെ യാത്രപറഞ്ഞ് പോയത്. മനിതിയ്ക്ക് പിന്നില്‍ പല രാഷ്ട്രീയ കരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാര്‍ട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും പഴിചാരുമ്പോഴും അതെല്ലാം ജനങ്ങളെ മറഞ്ഞിരിക്കുന്ന ഉത്തരങ്ങള്‍ മാത്രമാണ്. എന്നാല്‍ ശരിക്കും ‘മനിതി’ എന്താണെന്നും എന്താണ് സംഘടനയുടെ ലക്ഷ്യമെന്നും നമുക്ക് അറിയാം.
2016ല്‍ പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു മറീന ബീച്ചില്‍ സംഗമം നടത്തിയായിരുന്നു മനിതി സംഘടനയുടെ തുടക്കം. ഇന്നു തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് കൂട്ടായ്മകളുണ്ട്. വിവിധ രാഷ്ട്രീയ നിലപാടുകാര്‍ സംഘടനയിലുണ്ട്. അഭിഭാഷകര്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവര്‍. ആര്‍ക്കെതിരെയും കേസുകളില്ലെന്നാണ് തമിഴ്‌നാട് പൊലീസിന്റെ റിപ്പോര്‍ട്ട്.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറില്‍ താഴെ അംഗങ്ങളാണ് സംഘടനയിലുള്ളത്. സംഘടനാ സംവിധാനമോ ഓഫിസോ ഇല്ല. അംഗങ്ങളുടെ വീടുകളിലാണു യോഗം. തമിഴ്‌നാട്ടിലെ ജാതി കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ശ്രദ്ധേയ പ്രവര്‍ത്തനം. ശബരിമലയില്‍ പോകാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് ചില യുവതികള്‍ രംഗത്തു വന്നതോടെയാണു വിഷയം ചര്‍ച്ച ചെയ്തതും ദര്‍ശനത്തിനായി ഇറങ്ങിയതും എന്നാണ് അറിയുന്നത്.
അംഗങ്ങളില്‍ ചിലര്‍ തന്നെ എതിര്‍ത്തിരുന്നുവെന്ന് ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍, സ്ത്രീ വിവേചനത്തിനെതിരെയുള്ള പോരാട്ടമെന്ന നിലയില്‍ മല കയറാന്‍ തീരുമാനിക്കുകയായിരുന്നു. നാല്‍പതിലേറെപ്പേര്‍ ആദ്യം റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാനം പതിനഞ്ചില്‍ താഴെയായി ചുരുങ്ങി.