റാന്നി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 10 മുതൽ ഒന്നര മണിക്കൂർ സംസ്ഥാനമെങ്ങും ബിജെപിയുടെ റോഡ് ഉപരോധം പുരോഗമിക്കുന്നു.
സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി 8.30ന് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒരാളുടെ തലപൊട്ടി. ജലപീരങ്കിയും പ്രയോഗിച്ചു. സുരേന്ദ്രനെ എത്തിച്ച ചിറ്റാർ പൊലീസ് സ്റ്റേഷൻ ബിജെപി പ്രവർത്തകർ ഉപരോധിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ജാമ്യത്തിൽ വിട്ടെങ്കിലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കം 4 പേരെ ഇന്നലെ രാത്രി നിലയ്ക്കലിൽ അറസ്റ്റ് ചെയ്തതോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത്.
ഇന്നലെ രാത്രി നിലയ്ക്കലിൽ വെച്ചാണ് സുരേന്ദ്രനും ബിജെപി നേതാക്കളും അറസ്റ്റിലാവുന്നത്. പത്തനംതിട്ട മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ സുരേന്ദ്രനെയും സംഘത്തേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.