Breaking News

മണ്‍വിള തീപിടിത്തം: രണ്ടു ജീവനക്കാര്‍ കസ്റ്റഡിയില്‍; അട്ടിമറിയെന്ന് സൂചന

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കമ്പനിയിലെ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരാള്‍ സംഭവത്തിലെ പങ്കാളിത്തം സമ്മതിച്ചതായും സൂചനയുണ്ട്. കമ്പനിയിലുണ്ടായ തീപിടിത്തം അട്ടിമറിയാകാനാണ് സാധ്യത.

പിടിയിലായവരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചത് പ്രകോപനത്തിന് കാരണമായെന്നാണ് നിഗമനം. പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കമ്പനിയിലെ നാല് ഇതരസംസ്ഥാനതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. തീപിടിത്തം നടന്ന ദിവസം ജോലി സമയം കഴിഞ്ഞ് ഇവര്‍ മൂന്നാം നിലയിലെ സ്റ്റോറിലേക്കു കയറുന്ന സിസിടിവി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്തത്. തീപിടിത്തം ഉണ്ടാകുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ഇവര്‍ ആദ്യം തീപിടിത്തം നടന്ന കെട്ടിടത്തിലേക്കു പ്രവേശിച്ചത്. പത്തു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞ് എന്തിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവേശിച്ചതെന്ന് അന്വേഷിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാല്‍ വിട്ടയക്കുകയായിരുന്നു.

ഇതിനിടെയാണ് മറ്റു രണ്ട് മലയാളി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായത്. തീപിടിത്തത്തിന് മുന്‍പ് ഇവര്‍ മൂന്നാം നിലയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. തുടരെയുണ്ടായ തീപിടിത്തം അട്ടിമറി മൂലമാണോ എന്ന സംശയം ഇതോടെയാണ് പൊലീസിനുണ്ടായത്. തീപിടിത്തവുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ചു സൈബര്‍ പൊലീസിനു കൈമാറുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top