Breaking News

ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി തുടരുന്നു; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി തുടരുന്നു. പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെയുടെ പുറത്താക്കലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും മന്ത്രിസഭയിലെ പെട്രോളിയം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ അര്‍ജുന രണതുംഗയും ഓഫീസിലേക്ക് എത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ രണതുംഗയുടെ അംഗരക്ഷകനെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം പ്രധാനമന്ത്രിയെ പുറത്താക്കാനുണ്ടായ കാരണം പ്രസിഡന്റ് മൈത്രീപാല സിരിസേന വെളിപ്പെടുത്തി. തന്നെ വധിക്കാന്‍ വേണ്ടി തയ്യാറാക്കിയ പദ്ധതിയില്‍ തന്റെ ഒരു ക്യാബിനറ്റ് മന്ത്രിക്കുള്ള പങ്ക് വ്യക്തമായതോടെയാണ് താന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കിയത് എന്നാണ് സിരിസേനയുടെ വെളിപ്പെടുത്തല്‍.

ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് സിരിസേന ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയ ഒരു വ്യക്തിയെ ചോദ്യം ചെയ്തപ്പോഴാണ് ഒരു ക്യാബിനറ്റ് മന്ത്രിക്കും മുന്‍ പ്രതിരോധ സെക്രട്ടറിക്കും തന്നെ വധിക്കാനായി തയ്യാറാക്കിയ പദ്ധതിയില്‍ പങ്കുള്ള വിവരം പുറത്തായതെന്നും സിരിസേന വ്യക്തമാക്കി.

ഈ പ്രത്യേക സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ പുറത്താക്കുകയും മുന്‍ ഭരണാധികാരികളില്‍ കരുത്തനായ മഹീന്ദ്ര രാജപക്സയെ പകരം കൊണ്ടുവന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയുമല്ലാതെ തനിക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് ഇതുവരെ അറിയാതിരുന്ന പല രഹസ്യങ്ങളും അടങ്ങുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്നും സിരിസേന പറഞ്ഞു. എന്നാല്‍ ഈ ക്യാബിനറ്റ് മന്ത്രിയുടെ പേര് സിരിസേന വെളിപ്പെടുത്തിയിട്ടില്ല.

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ) പാര്‍ട്ടി റെനില്‍ വിക്രമസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിക്രമസിംഗെയെ സിരിസേന പുറത്താക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top