നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. പ്രസിഡന്റ് മോഹന്‍ലാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. താന്‍ ആവശ്യപ്പെട്ടാണ് ദിലീപ് രാജി നല്‍കിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
താരസംഘടനയുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നത്തിലും തന്നെ വ്യക്തിപരമായി വിമര്‍ശിക്കുന്നതില്‍ മോഹന്‍ലാല്‍ അതൃപ്തി രേഖപ്പെടുത്തി. ഈ സ്ഥാനത്ത് ഇരിക്കുന്നതിൽ സംതൃപ്തനല്ല.എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്ന കാര്യങ്ങള്‍ മാത്രമേ തനിക്ക് നടപ്പാക്കാന്‍ കഴിയൂ. അല്ലാതെ സ്വന്തം നിലയ്ക്ക് തനിക്ക് ഒന്നു ചെയ്യാന്‍ കഴിയില്ല. എല്ലാവര്‍ക്കും താന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് തോന്നിയാല്‍ തുടരുമെന്നും അല്ലെങ്കില്‍ സ്ഥാനമൊഴിയുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാന്‍ അമ്മയില്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവരാണ് അംഗങ്ങള്‍.
ദിലീപ് വിഷയത്തില്‍ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെയും സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തെയും മോഹന്‍ലാല്‍ ന്യായീകരിച്ചു. രണ്ടുപേരും തന്നോട് പറഞ്ഞ ശേഷമാണ് മാധ്യമങ്ങളെ കാര്യം അറിയിച്ചത്. അതേസമയം താനും സിദ്ദിഖും മുന്‍പും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു.
മീടൂ ആരോപണത്തില്‍ ഉള്‍പ്പെട്ട അലന്‍സിയറോട് വിശദീകരണം തേടും. മുകേഷിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.