തിരുവനന്തപുരം: അറബിക്കടലിൽ ശക്തമായ ന്യൂനമർദ്ദം രൂപമെടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
നാളെ മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ശനിയാഴ്ച മുതൽ മധ്യകേരളത്തിൽ അതിതീവ്ര മഴയുണ്ടാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശ്രീലങ്കൻ തീരത്ത് രൂപമെടുക്കുന്ന ന്യൂനമർദ്ദമാണ് ശക്തിപ്പെട്ട് ഞായറാഴ്ചയോടെ കേരളത്തിനും ലക്ഷദ്വീപിനുമിടയിലേക്ക് നീങ്ങുക. ഇത് അതിതീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ന്യൂനമർദ്ദം ശക്തമായ മഴക്കും കാറ്റിനും ഇടയാക്കിയേക്കും. എല്ലാജില്ലകളിലും, പ്രത്യേകിച്ച് തീരപ്രദേശത്ത് അതീവജാഗ്രതപാലിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കടലാക്രമണം എന്നിവക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും.
ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരം നിറുത്തിവെച്ചു. മലയോരപ്രദേശങ്ങളിലും തീരത്തും രാത്രിയാത്ര ഒഴിവാക്കണം. ദുരന്തനിവാരണ സേനയുടെ അഞ്ച് യൂണിറ്റുകളെ കൂടി കേരളത്തിലെത്തിക്കും. മറ്റ് സേനാവിഭാഗങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രളയബാധിത പ്രദേശങ്ങളിലും തീരത്തും പൊലീസ് മുന്നറിയിപ്പ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.