3000ത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു
ഇന്ധനവിലയിലും പാചക വാതക വിലയിലും വീണ്ടും വര്‍ധനവ്. കേരളത്തില്‍ സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡര്‍ ഒന്നിന് 54 രൂപ വര്‍ധിച്ച് 869.50 രൂപയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയില്‍നിന്നും 1497 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 2.89 രൂപ വര്‍ധിപ്പിച്ച് സബ്സിഡി സിലിന്‍ഡര്‍ ഒന്നിന് 502.40 രൂപയാക്കി. സബ്സിഡി ഇല്ലാത്തവയ്ക്ക് സിലിന്‍ഡര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി.
രാജ്യാന്തര വിപണിയിലെ വില, വിദേശ നാണ്യ ഇടപാടിലെ വ്യതിയാനം എന്നിവ കാരണമാണ് വിലവര്‍ധനയുണ്ടായിരിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. എന്നാല്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിന്‍ഡറിന് 2.89 രൂപ മാത്രമാണ് വര്‍ധിക്കുന്നതെന്നും ഇത് ജി.എസ്.ടി കാരണമാണെന്നും ഐ.ഒ.സി വ്യക്തമാക്കി.
പെട്രോള്‍-ഡീസല്‍ വിലയിലും വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഡീസല്‍ ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87.19 രൂപ, ഡീസല്‍ 80.36. കൊച്ചിയില്‍ പെട്രോള്‍ വില 87.78 രൂപ, ഡീസല്‍ 79.11. കോഴിക്കോട് പെട്രോള്‍ 86.03, ഡീസല്‍ 79.37 രൂപ. എന്നിങ്ങനെയാണ് കേരളത്തിലെ ഇന്ധനവില.
കുതിച്ചുയരുന്ന ഇന്ധനവില വലിയ തോതിലുള്ള വിലക്കയറ്റത്തിലേക്കാണ് വിപണിയെ നയിക്കുന്നത്. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കും. ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 3000ത്തോളം ബസുകളാണ് പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരു ദിവസം ശരാശരി 80 ലിറ്റര്‍ ഇന്ധനം ഒരു ദിവസത്തെ സര്‍വീസിന് ചിലവാകും. ഇതിനായി ആറായിരത്തിലധികം രൂപ ചിലവിടണം. ശമ്പള ഇനത്തില്‍ 3000 രൂപയും നല്‍കണം. എന്നാല്‍ പ്രതിദിനം 10000 രൂപ മാത്രമാണ് വരുമാനമെന്നാണ് ബസ് ഉടമകളുടെ അവകാശവാദം. തൊഴിലാളികളുടെ ശമ്പളം, വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍, കണ്‍സഷന്‍ ടിക്കറ്റുകള്‍, റോഡ് ടാക്‌സ് തുടങ്ങി വരുമാനത്തിന്റെ ഇരട്ടിയോളമാണ് ദിവസവും ചിലവിടേണ്ടി വരുന്നതെന്നും വലിയ നഷ്ടത്തിലേക്കാണ് ബസ് സര്‍വീസുകള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും കാട്ടിയാണ് പെര്‍മിറ്റ് റദ്ദാക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സ്വകാര്യ ബസ് സര്‍വീസുകള്‍ ഇല്ലാതായാല്‍ പൊതുഗതാഗത മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക.