Breaking News

പായ്ക്കപ്പല്‍ നാവികന്‍ അഭിലാഷ് ടോമിയെ ഉടന്‍ രക്ഷിക്കും

കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാഹസിക പായ് വഞ്ചിയോട്ടമത്സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ന് കാലത്ത്‌ 11.40 ഓടെ രക്ഷിക്കും. ഓസ്‌ട്രേലിയന്‍ കപ്പല്‍ അഭിലാഷിനടുത്തെത്തിയിട്ടുണ്ട്.
അവശ്യം വേണ്ട മരുന്നും ഭക്ഷണവും നല്‍കിയതിന് ശേഷം ആയിരിക്കും രക്ഷാപ്രവര്‍ത്തനം. ശക്തമായ തിരമാലകളാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായുള്ളത്. മൗറീഷ്യസില്‍നിന്ന് പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ പി-8ഐ വിമാനം ഞായറാഴ്ച അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായാണ് അഭിലാഷിന്റെ വഞ്ചിയായ ‘തുരിയ’ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വിമാനത്തില്‍നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചതായാണ് വിവരം.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്. ‘ഐസ് ടീ കാനുകളെടുത്തു. അതുകുടിച്ചു. ഛര്‍ദി നില്‍ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്സിന്റെ (ജി.ജി.ആര്‍.) സംഘാടകര്‍ അറിയിച്ചു. പരിക്കേറ്റശേഷം ആദ്യമായാണ് അഭിലാഷ് എന്തെങ്കിലും കുടിക്കുന്നതെന്നും ജി.ജി.ആറിന്റെ വെബ്സൈറ്റ് പറയുന്നു. കാല്‍വിരലുകളെ അനക്കാനാവുന്നുള്ളൂവെന്നും ആകെ മരവിച്ചിരിക്കുകയാണെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു.

12 അടിയോളം ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരമാലകളാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. ജി.ജി.ആറിലെ മത്സരാര്‍ഥികളിലൊരാളായ ഗ്രിഗര്‍ മക്ഗുചിന്‍ മത്സരം ഉപേക്ഷിച്ച് അഭിലാഷിനടുത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. മത്സരത്തില്‍ അഭിലാഷിന്റെ തൊട്ടടുത്ത എതിരാളിയായിരുന്ന ഇദ്ദേഹത്തിന്റെ പായ് വഞ്ചിയും കാറ്റില്‍പ്പെട്ടിരുന്നു. ‘നിങ്ങളെ ഈ പ്രതിസന്ധിയില്‍നിന്ന് ഉടന്‍ രക്ഷിക്കു’മെന്ന് നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ അഭിലാഷിന് ഉറപ്പുനല്‍കി.

ഓസ്ട്രേലിയന്‍ റെസ്‌ക്യു കോ-ഓര്‍ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഐ.എന്‍.എസ്. സത്പുരയ്ക്കുപുറമേ ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ്. ജ്യോതിയും അഭിലാഷിനടുത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലോന്‍ തുറമുഖത്തുനിന്നാണ് ഒറ്റയ്ക്ക്, പായ്വഞ്ചിയില്‍ ലോകം ചുറ്റി തുടങ്ങിയിടത്ത് തിരിച്ചെത്തുന്ന ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം തുടങ്ങിയത്. ആസ്‌ട്രേലിയിലെ കേപ്പ് ലൂയിന്‍ മുനമ്പിന് 3000 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. 84 ദിവസംകൊണ്ട് 19,446 കിലോമീറ്റര്‍ അദ്ദേഹം പിന്നിട്ടിരുന്നു. യാത്രയില്‍ പങ്കെടുത്തിരുന്ന 18 പേരില്‍ ഏഴുപേര്‍ പല ഘട്ടങ്ങളിലായി പിന്മാറിയതോടെ 11 പേരായിരുന്നു മത്സരരംഗത്ത് അവശേഷിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top