ന്യൂഡൽഹി: അപകടത്തിൽപ്പെട്ട മലയാളി നാവികവൻ അഭിലാഷ് ടോമി(39)യുടെ പായ്‌വഞ്ചി കണ്ടെത്തി. ഇന്ത്യൻ നാവികസേനയുടെ പി-81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. അടിയന്തര മരുന്നുകൾ, ഭക്ഷണം എന്നിവ പായ്‌വഞ്ചിയിലെത്തിക്കും. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പും ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം കനത്ത മഴയായതിനാൽ പായ്‌വഞ്ചിക്കടുത്തേക്ക് ഇതുവരേയും ആർക്കും എത്താനായിട്ടില്ല. മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിലാണു കാറ്റടിക്കുന്നത്.
പായ്‌വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് പ്രയാണ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അഭിലാഷ് ടോമി അപകടത്തിൽപ്പട്ടത്. പെർത്തിൽ നിന്നും 3000 കിലോമീറ്റർ അകലെ, മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അപകടം.
അപകടത്തിന് ശേഷം മുന്നോട്ട് നീങ്ങാൻ കഴിയാതിരുന്ന അഭിലാഷ്, പായ്കപ്പലിന് തകരാറുണ്ടെന്നും താൻ അപകടത്തിൽപെട്ടുവെന്നും അവസാന സന്ദേശം അറിയിച്ചിരുന്നു. വഞ്ചിയുടെ തൂണ് തകർന്ന് അഭിലാഷിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.