പ്രളയക്കെടുതിയ്ക്ക് ശേഷം കേരളജനത അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്രശ്‌നമാണ് മാലിന്യനിര്‍മാര്‍ജനം. പ്രളയത്താല്‍ വീടുകളിലെ ഒട്ടുമിക്ക സാധനങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാറ്ററസുകള്‍,ടിവി,റഫ്രിജറേറ്റര്‍,ഫര്‍ണീച്ചറുകള്‍,തുണിത്തരങ്ങള്‍ എന്നിവയെല്ലാം എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യണം എന്നതില്‍ ജനങ്ങളില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
മൊബൈല്‍ ഫോണ്‍,ലാപ്‌ടോപ്,കമ്പ്യൂട്ടര്‍ തുടങ്ങീ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മാലിന്യം പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ്. പ്രളയക്കെടുതിയില്‍ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്തു ചെയ്യണമെന്നറിയുന്നില്ല. മൂന്നോ നാലോ ദിവസം ചെളിവെളളത്തിനടിയിലായ ഉപകരണങ്ങള്‍ പിന്നീട് ഉപയോഗിക്കാനാവില്ല. ഇവക്കെല്ലാം തന്നെ നഷ്ടപരിഹാരം ലഭിക്കുമോ എന്നും ജനങ്ങള്‍ സംശയമുണ്ടെന്ന് എറണാകുളം എം.എല്‍.എ ഹൈബി ഈടന്‍ പറഞ്ഞു.
മാലിന്യനിര്‍മാര്‍ജ്ജനം ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ ക്ലീന്‍ കേരള എന്ന കമ്പനിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ചുമതല നല്കിയിട്ടുണ്ട്. ഹൈദരാബാദിലെ എര്‍ത്ത് സെന്‍സ് റിസൈക്ലിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ റിസൈക്ലിങ് എജന്റിന് ഇലകട്രോണിക് മാലിന്യങ്ങള്‍ കൈമാറി ശാസ്ത്രീയമായ സംസ്‌കരണമെന്ന രീതിയാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലീന്‍ കേരളയുടെ സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ നാഗേഷ് കുമാര്‍ എസ്.എസ് പറഞ്ഞു.
ഓരോ ജില്ലകളിലായി ഓരോ കോര്‍ഡിനേറ്ററെ നിയോഗിച്ച് ഇലക്ട്രോണിക് മാലിന്യം ശേഖരിക്കും. കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ നിന്ന് മാലിന്യശേഖരണം ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ വൃത്തിയാക്കി, ഉപകരണങ്ങള്‍ കേടുവന്നിട്ടുണ്ടോ എന്നു ഉറപ്പു വരുത്തിയതിനുശേഷമേ സംസ്‌കരണത്തെ കുറിച്ച് ചിന്തിക്കാനാകൂ -നാഗേഷ് കുമാര്‍ പറഞ്ഞു.
എറണാകുളത്ത് ഒരു ദിവസം കൊണ്ട് 28 ടണ്ണോളം അജൈവ വസ്തുക്കളാണ് ശേഖരിക്കാനായത്.