തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ബന്ധപ്പെടുത്തി സര്‍ക്കാരിനെതിരെ പ്രസംഗിച്ച ഡി.ജി.പി. ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വകുപ്പ്തല അന്വേഷണം ഉത്തരവിട്ടു. ഇത് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.
ഒരു വര്‍ഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസസ്‌പെന്‍ഷനില്‍ നിറുത്താനുളള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. പിന്നീട് സസ്‌പെന്‍ഷന്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണം. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
‘കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താല്‍പ്പര്യങ്ങള്‍’ എന്ന വിഷയത്തില്‍ ഗാന്ധി സ്മാരക സമിതി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ജേക്കബ് തോമസ് വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ പ്രസ്താവന ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സര്‍ക്കാര്‍ നേരത്തെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.