പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം പൊലിഞ്ഞത് 31 ജീവനുകള്‍. മഴക്കെടുതി രൂക്ഷമായ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് 20,000 പേരെ രക്ഷപ്പെടുത്തി. ഇനിയും ആയിരങ്ങളാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകളെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. നാല് ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപിലുള്ളത്.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരില്‍ മാത്രം കുടുങ്ങി കിടക്കുന്നത്. ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തനായി നാല് ഹെലികോപ്ടറുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും 65 മത്സ്യബന്ധന ബോട്ടുകളും ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കരസേനയുടെ നൂറ് അംഗങ്ങളടങ്ങിയ നാല് ടീമുകളും ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനും സൈന്യം ശ്രമിക്കുകയാണ്. പന്തളവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
അതേസമയം, കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്തും കൊല്ലത്തും കാസര്‍കോട്ടും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്.