മുന്‍ ലോക്‌സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ചാറ്റര്‍ജിയെ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജൂണ്‍ അവസാനവാരം മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്നു സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച സ്ഥിതി വീണ്ടും വഷളായതോടെയാണ് ചാറ്റര്‍ജിയെ വീണ്ടും കോല്‍ക്കത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആസാമിലെ തേജ്പുരില്‍ 1929 ജൂലൈ 25നാണ് സോമനാഥ് ചാറ്റര്‍ജിയുടെ ജനനം. അഭിഭാഷകനായ നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. കോല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജ്, കോല്‍ക്കത്ത യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. രേണു ചാറ്റര്‍ജിയാണ് ഭാര്യ. പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില എന്നിവര്‍ മക്കളാണ്.
പത്തു തവണയാണ് സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാംഗമായിരുന്നു. 2004 മുതല് 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം ലോക്‌സഭ സ്പീക്കറായിരുന്നത്.
1968 മുതല്‍ സിപിഎം അംഗമായിരുന്ന സോമനാഥിനെ 2008 ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.