മഴക്കെടുതികളുടെ ദുരിതപര്‍വം അവസാനിക്കുംമുമ്പാണ് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ സംഭരണശേഷിയോളമെത്തിയ ജലനിരപ്പ് കാട്ടി ഭീതിയുണര്‍ത്തുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.3 അടിയിലെത്തി. ഇടുക്കിയില്‍ 2392 അടിയിലും. സുപ്രീംകോടതി നിര്‍ദേശപ്രകാരം 142 അടിയാണ് മുല്ലപ്പെരിയാറിലെ പരമാവധി ശേഷി. ഇടുക്കിയില്‍ 2403 അടിയും.
മുല്ലപ്പെരിയാറിനുതാഴെ പെരിയാര്‍ തീരത്ത് ആറു പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങളാണ് വസിക്കുന്നത്. ഡാം തുറന്ന് വെള്ളമെത്തിയാല്‍ ഈ ഭാഗത്തെ ടൗണുകള്‍ വെള്ളത്തിലാവും. ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയാണ്
വെള്ളം കുറേശ്ശെ തുറന്നുവിടുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും സര്‍വേ നടത്തും. പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനകത്തെ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍നിന്ന് തയ്യാറാക്കിയിട്ടുണ്ട്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ച് അടിയന്തരമായി വിവരം ശേഖരിക്കും. റവന്യൂ, ജലവിഭവ വകുപ്പുകളും കെ.എസ്.ഇ.ബി.യും ചേര്‍ന്നാണ് സര്‍വേ നടത്തുക.
അതേ സമയം ഇടുക്കി ജില്ലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും തകര്‍ത്തു പെയ്തിരുന്ന മഴയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ശമനമായതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.