ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പരാതി ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പീഡനം അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി പറഞ്ഞു.
അതേസമയം പീഡനത്തെ കുറിച്ച് ആദ്യം പരാതി നല്‍കിയത് കുറുവിലങ്ങാട് പള്ളി വികാരിക്കാണെന്ന് കന്യാസ്ത്രീ മൊഴി നല്‍കി. പാലാ ബിഷപ്പിനും പരാതി നല്‍കി. ഇമെയിലിലൂടെ വത്തിക്കാനും പരാതി നല്‍കി. തനിക്ക് നടപടി എടുക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന് കര്‍ദ്ദിനാള്‍ അറിയിച്ചതായും അന്വേഷണ സംഘത്തോട് കന്യാസ്ത്രീ പറഞ്ഞു.
സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം രണ്ട് ദിവസത്തിനകം ജലന്ധറിലേക്ക് പോകും. ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ബിഷപ്പിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബലാത്സംഗവും പീഡനവും അടക്കം എല്ലാ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ക്കാനുള്ള വകുപ്പുണ്ട്. കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ജലന്ധര്‍ കേന്ദ്രമാക്കിയുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സന്ന്യാസി സമൂഹത്തിലെ കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തെ സന്ദര്‍ശിച്ച് ബിഷപ്പിന് അനുകൂലമായ കത്ത് നല്‍കിയിട്ടുണ്ട്. മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് മാറ്റിയതാണ് ആരോപണത്തിന് പിന്നിലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. പീഡനവിവരങ്ങള്‍ ഇരയായ കന്യാസ്ത്രീ മിഷനറീസ് ഓഫ് ജീസസിനെ അറിയിച്ചിട്ടില്ലെന്ന വാദമാണ് ഇവര്‍ പറയുന്നത്. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളെ സ്വാധീനിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ രണ്ട് ദിവസത്തിന് മുമ്പ് ഇവര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വഴങ്ങാതെ ധൈര്യപൂര്‍വ്വം പരാതി നല്‍കുകയായിരുന്നു.